ന്യൂഡൽഹി:പ്രളയകാലത്ത് സംസ്ഥാനത്തിനനുവദിച്ച അരിവിഹിതത്തിന്റെ പണം കേന്ദ്ര സർക്കാർ തിരികെ ആവശ്യപ്പെടുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേരളത്തിനെതിരെ രാജ്യസഭയിൽ നൽകിയ മറുപടിയോട് പ്രതികരണമറിയിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി ഇനത്തിൽ അധിക വരുമാനമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ പണം ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്നും മുമ്പെങ്ങും കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും സിപിഎം നേതാവ് പറഞ്ഞു. നേരത്തെ പ്രളയകാലത്ത് വാങ്ങിയ അരിയുടെ വില കേന്ദ്ര സർക്കാർ ചോദിച്ചത് സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. ദുരിതാശ്വാസത്തിന് നൽകിയ അരിയുടെ വില ചോദിക്കരുതെന്ന് ഇതിന് സംസ്ഥാനം മറുപടി നൽകി.എന്നാൽ 89,540 ടൺ അരി അധികമായി കിട്ടിയെന്നും പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതമോ സബ്‌സിഡി തുകയോ വെട്ടിക്കുറയ്‌ക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രിയ്‌ക്ക് കഴിഞ്ഞമാസം കത്തയച്ചതോടെ സർക്കാർ 205.81 കോടി രൂപ നൽകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ കേന്ദ്രമന്ത്രി വിഷയത്തിൽ സംസ്ഥാനത്തെ വീണ്ടും കുറ്റപ്പെടുത്തുകയായിരുന്നു. പ്രളയകാലത്ത് സംസ്ഥാനത്തിന് അരി അനുവദിച്ചത് സൗജന്യമല്ലെന്നും കേരളം ഇപ്പോൾ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം അനുവദിച്ച പണം ചിലവാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും ജനങ്ങളോടുളള കടമ നിറവേറ്റുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതായും മന്ത്രി കേരള സർക്കാരിനെ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങൾക്ക് പണം വാങ്ങുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |