തിരുവനന്തപുരം: വെള്ളിത്തിരകളിൽ നൂറു വർഷം മുൻപ് നിശബ്ദമായെത്തി പ്രേക്ഷകരെ പേടിപ്പിച്ച അതേ ഡ്രാക്കുള പേടിപ്പെടുത്തുന്ന സംഗീതത്തിനൊപ്പം എത്തിയപ്പോൾ ടാഗോർ തിയേറ്ററിലെ പ്രേക്ഷകരെല്ലാം തന്നെയും ഇന്നലെ പുതിയൊരു ചലച്ചിത്രാനുഭവത്തിലൂടെ കടന്നു പോവുകയായിരുന്നു. 1922ൽ റിലീസ് ചെയ്ത എഫ്.ഡബ്ല്യു മുർണോവിന്റെ നിശബ്ദ ഹൊറർ ചിത്രമായ നോസ്‌ഫെറാറ്റുവിന് ലൈവായി ജോണി ബെസ്റ്റ് സംഗീതം പകരുകയായിരുന്നു. 2016, 17 കാലയളവിൽ വിദേശ മേളകളിലൊക്കെയും പരീക്ഷിച്ച് വിജയിച്ച നിശബ്ദ ചിത്രങ്ങൾക്ക് തത്സമയസംഗീതം നൽകി അവതരിപ്പിക്കുന്ന രീതി ആദ്യമായിട്ടാണ് ഐ.എഫ്.എഫ്.കെയിൽ എത്തിയത്.
ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് മുർനൗവിന്റെ നിശബ്ദ ചിത്രം. ഈ സിനിമയ്ക്കു ശേഷമാണ് ഡസൻ കണക്കിന് ഡ്രാക്കുള സിനിമകൾ പിറവിയെടുത്തതും. ജർമ്മനിയിലെ ബ്രെമെനിൽ നിന്നാണ് മുർണൗവിന്റെ കഥ ആരംഭിക്കുന്നത്. സിമിയൻ ചെറിയ റിയൽ എസ്റ്റേറ്റ് ഏജന്റായ നോക്ക് (അലക്‌സാണ്ടർ ഗ്രാനച്ച്) തന്റെ ജോലിക്കാരനായ ഹട്ടറിനെ (ഗുസ്താവ് വോൺ വാംഗൻഹൈം) കൗണ്ട് ഓർലോകിന്റെ വിദൂര കോട്ട സന്ദർശിക്കാൻ നിയോഗിക്കുന്നിടത്ത് നിന്നാണ് സിനിമ വികസിക്കുന്നത്. സിനിമയുടെ പിരിമുറുക്കത്തിനനുസരിച്ച് ജോണി ബെസ്റ്റിന്റെ പിയാനോ സംഗീതവും മുറുകിയതോടെ ചലച്ചിത്രാസ്വാദകർക്കും ആവേശമായി. ടാഗോറിലെ നിറഞ്ഞു കവിഞ്ഞ സദസിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
ജാഫർ പനാഹി ചിത്രം നോ ബിയേഴ്‌സ് ഇന്ന്
ചിക്കാഗോ മേളയിൽ പുരസ്‌കാരം നേടിയ പ്രണയത്തിലെ നിയമക്കുരുക്കുകളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ നോ ബിയേഴ്‌സ് ഇന്ന് ശ്രീ പദ്മനാഭയിൽ ഉച്ചയ്ക്ക് 12 .30ന് പ്രദർശിപ്പിക്കും.
സിനിമാ നിർമ്മാണത്തിനും സ്വതന്ത്ര പ്രതികരണത്തിനും ഇറാനിൽ വിലക്ക് നേരിടുന്ന പനാഹി ഒളികാമറ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്‌സ് ചിത്രീകരിച്ചിരിക്കുന്നത്.
നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 സിനിമകളാണ് ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നത്. ടുണീഷ്യൻ ചിത്രം ആലം,റഷ്യൻ ചിത്രം കൺസേൺഡ് സിറ്റിസൺ, ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ഉത്തമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സര ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |