പത്തനംതിട്ട: പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പമ്പ പൊലീസ് ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ ഹിൽ ടോപ് ഭാഗത്തേക്ക് മാറ്റുകയും ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് വരെ ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന അമ്പതിലധികം വാഹനങ്ങൾ നീക്കം ചെയ്തു. 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങൾ പമ്പ വരെയെത്തി തീർത്ഥാടകരെ അവിടെ ഇറക്കിയശേഷം നിലയ്ക്കലെത്തി പാർക്ക് ചെയ്യണമെന്നും ദർശനം കഴിഞ്ഞു തീർത്ഥാടകർ പമ്പയിൽ തിരികെയെത്തുമ്പോൾ വാഹനങ്ങളെത്തി കയറ്റിക്കൊണ്ട് തിരിച്ചുപോകണമെന്നും ഹൈക്കോടതി വിധി നിലവിലുണ്ട്. നിലയ്ക്കൽ നിന്ന് പമ്പ വരെയുള്ള റോഡിൽ പാർക്കിംഗിന് അനുമതിയില്ല. അനധികൃതമായി പാർക്ക് ചെയ്താൽ നീക്കം ചെയ്യണമെന്ന് കോടതി വിധിയുണ്ട്. ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |