ചിറ്റൂർ: രേഖകളില്ലാതെ കടത്തിയ രണ്ടുകിലോ സ്വർണം തമിഴ്നാട് സ്വദേശിയിൽ നിന്നും പിടികൂടിയ കേസിൽ പ്രതിയായ തമഴ്നാട് മധുര സ്വദേശി അരിയമിത്രന് (ഗോഗുൽ -33) ചിറ്റൂർ ഒന്നാം ക്ലാസ് മജിസട്രേറ്റ് ജാമ്യം അനുവദിച്ചു. പിടിച്ചെടുത്ത സ്വർണവും കാറും കോടതിക്ക് കൈമാറിയിട്ടുണ്ട്. ആഭരണങ്ങളാക്കി മാറ്റാൻ കോയമ്പത്തൂരിലെ സ്വർണവ്യാപാരികൾ തൃശൂരിലെ സ്വർണ പണിക്കാർക്ക് കൊടുത്തുവിട്ടതാണെന്നാണ് പ്രതി നൽകിയ വിശദീകരണം. കഴിഞ്ഞ ഞായറാഴ്ച രാവിലെ നല്ലേപ്പിള്ളി കോട്ടപ്പള്ളം പ്രദേശത്ത് സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്യവേ കണ്ടത്തിൽ ഒളിപ്പിച്ചു വച്ച സ്വർണ കട്ടികൾ എടുത്ത് പ്രതി സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് വീണ്ടും സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തിയതിൽ മൂന്നര പവന്റെ ഒരു സ്വർണമാലയും കണ്ടെടുത്തു. സ്വർണത്തിന് രേഖകളുണ്ടെങ്കിൽ ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചത് എന്തിന്? പ്രതി സഞ്ചരിച്ച വാഹനത്തെ ആരോ പിന്തുടർന്നതായി സംശയം തോന്നിയെന്നു പറയുന്നു. എങ്കിൽ പ്രതി പൊലീസിനെ സമീപിക്കാത്തതെന്ത്? ഇതെല്ലാം സംഭവത്തിൽ ദുരൂഹത നിഴലിക്കുന്നതാണ്. പ്രതിയുൾപ്പെടെയുള്ളവരുടെ അവകാശ വാദങ്ങൾ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും കേസ് സംബന്ധിച്ച് വിജിലൻസിനും കസ്റ്റംസിനും കത്ത് നൽകുമെന്നുമാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |