ചിറ്റൂർ: വീട്ടുടമയും ഭാര്യയും പ്രഭാതസവാരിക്കിറങ്ങിയതിന് പിന്നാലെ വീട്ടിൽ കള്ളൻ കയറി, 31.2 പവൻ സ്വർണം കവർന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ മുൻ കൗൺസിലർ അമ്പാട്ടുപാളയം കോലാകളത്തിൽ എം.സുന്ദരേശ്വരന്റെ വീട്ടിലാണ് കവർച്ചയുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബാംഗങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിച്ച ശേഷമുള്ള കവർച്ചയെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സുന്ദരേശനും ഭാര്യ ജയന്തിയും നടക്കാനിറങ്ങിയത്. ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇരുവരും നടക്കാനിറങ്ങിയ ഇടവേളയിലാണ് കവർച്ചയുണ്ടായതെന്നാണ് നിഗമനം. സാധരണ ഇവർ പ്രഭാത സാവരിക്ക് പോകുമ്പോൾ സഹോദരൻ വരാന്തയിലിരിക്കുകയാണ് പതിവ്. സുഖമില്ലാത്തതിനാൽ ഞായറാഴ്ച ഇദ്ദേഹം മുറിയിൽ കിടക്കുകയായിരുന്നു. അതിനാൽ മുൻവശത്തെ വാതിൽ പൂട്ടാതെയാണ് സുന്ദരേശനും ജയന്തിയും പ്രഭാത സവാരിക്കിറങ്ങിയത്.
വീട്ടിലുണ്ടായിരുന്നെങ്കിലും കവർച്ചാ വിവരം അറിഞ്ഞിരുന്നില്ലെന്ന് സഹോദരൻ പറഞ്ഞു.
പ്രഭാത നടത്തം കഴിഞ്ഞ് പൂജയ്ക്കായി നവരത്ന മോതിരം എടുക്കാനായി കിടപ്പുമുറിയിലെ അലമാറ തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിഞ്ഞത്. 31.2 പവൻ സ്വർണാഭരണമാണ് മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അലമാറയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അടുക്കിവച്ച അതേ നിലയിൽ തന്നെയായിരുന്നു. സാധാരണ അലമാരയ്ക്കു സമീപമുള്ള ഷെൽഫിനകത്ത് ഒരു ചില്ലുഗ്ലാസിലാണ് അലമാരയുടെ താക്കോൽ സൂക്ഷിക്കുക. മോഷണശേഷവും താക്കോൽ അവിടെതന്നെ ഉണ്ടായിരുന്നതായും സുന്ദരേശ്വരൻ പറഞ്ഞു. സുന്ദരേശന്റെ പ്രഭാത സവാരിയെക്കുറിച്ച് കൃത്യമായി അറിവുള്ളവരാകാം കവർച്ചയ്ക്ക് പിന്നിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ കവർച്ച ചെയ്ത് മടങ്ങാൻ കൃത്യമായ നിരീക്ഷണമുണ്ടാകാമെന്നും പൊലീസ് പറയുന്നു.
ചിറ്റൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ചെത്തിയ നായ സമീപത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് വരെയെത്തി നിന്നു. മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചതായി എസ്.ഐ എം.മഹേഷ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |