മാന്നാർ: ചെന്നിത്തലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ വ്യാപക മോഷണം നടന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്സ്, കാരാഴ്മ ജംഗ്ഷനിലെ ജൻഔഷധി മെഡിക്കൽ സ്റ്റോർ, പൂക്കട, മഹാലക്ഷ്മി ടെയ്ലേഴ്സ് എന്നിവിടങ്ങളിലായിരുന്നു മോഷണം.
കാരാഴ്മ ജെബി സ്പോട്ട് ഷവർമ ഹട്ടിൽ മോഷണ ശ്രമവും നടത്തി. കുറ്റിയിൽ ക്ഷേത്രത്തിനു സമീപത്തെ ആൾതാമസമില്ലാത്ത ഗീതാഞ്ജലി വീട്ടിൽ കയറിയ മോഷ്ടാവ് വീടിനു നാശനഷ്ടം വരുത്തി. മുൻവാതിൽ കുത്തിപ്പൊളിച്ചു. ടെലിവിഷൻ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. അലമാരയിൽ നിന്നും തുണികൾ വാരി നിലത്തിടുകയും ചെയ്തു.
വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. നന്ദനം സ്റ്റോഴ്സിൽ നിന്ന് 15,000 രൂപ കവർന്നെന്ന് ഉടമ മംഗലത്തേത്ത് നാരായണൻ നായർ പറഞ്ഞു. ജൻ ഔഷധിയിൽ നിന്ന് 6,000 രൂപയും മൊബൈൽ ഫോണും, മഹാലക്ഷ്മി ടെയ്ലേഴ്സിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയും പൂക്കടയിൽ നിന്ന് 1650 രൂപയും മോഷ്ടിച്ചു. മാന്നാർ പൊലീസ് സ്ഥലത്തെത്തി സമീപത്തുള്ള സി.സി.ടി.വി പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തു. പൂട്ടുകൾ തകർക്കാൻ അടുത്തുള്ള വീട്ടിൽനിന്നു മോഷ്ടാവ് എടുത്ത പിക്കാസും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്ന് പോലീസ് സംശയിക്കുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് പരിശോധകരും തെളിവെടുപ്പ് നടത്തി. ദിവസങ്ങൾക്ക്മുമ്പ് പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |