കൊച്ചി: അമ്പതുകൊല്ലംകഴിഞ്ഞും കാഴ്ചക്കാരന് ഒരേവികാരം ജനിപ്പിക്കാൻ കഴിയുന്ന സിനിമകൾ ചെയ്യുകയെന്നതാണ് ഇന്നത്തെ സിനിമാലോകം നേരിടുന്ന വെല്ലുവിളിയെന്ന് സംവിധായനും ചലച്ചിത്രവികസന കോർപറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ പറഞ്ഞു. കൊച്ചി ഡിസൈൻ വീക്കിൽ സിനിമയെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളസിനിമാ വ്യവസായത്തിലെ ഉപയോഗിക്കപ്പെടാത്ത അന്താരാഷ്ട്ര സാദ്ധ്യതകൾ എന്നതായിരുന്നു ചർച്ചാവിഷയം.
സംവിധായകരായ തരുൺ മൂർത്തി, സൂരജ് വർമ്മ, ചലച്ചിത്രതാരം വിനയ് ഫോർട്ട്, കേരള സർക്കാർ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവരാണ് പാനൽചർച്ചയിൽ പങ്കെടുത്തത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആസ്വാദ്യനിലവാരമാണ് മലയാളിക്കുള്ളത്. ലോകസിനിമയുടെ ആഭിമുഖ്യം ഇന്ന് വളരെയെളുപ്പം കാഴ്ചക്കാർക്ക് ലഭിക്കുന്നു. ഈ സാഹചര്യത്തിൽ കാലാതീതമായ സിനിമകൾ സൃഷ്ടിക്കുകയെന്നത് എളുപ്പമല്ലെന്നും ഷാജി എൻ. കരുൺ പറഞ്ഞു. പ്രാദേശികഭാഷാ നടനെന്ന പേര് മാറി നടൻ എന്നറിയപ്പെട്ട് തുടങ്ങിയ കാലമാണിതെന്ന് വിനയ് ഫോർട്ട് പറഞ്ഞു. അതിൽ ഒ.ടി.ടിക്ക് പ്രത്യേക സ്ഥാനമുണ്ട്. നിറഞ്ഞ തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുമ്പോഴാണ് നടനെന്ന നിലയിൽ ചാരിതാർത്ഥ്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒ.ടി.ടിയെന്നത് യാഥാർത്ഥ്യമാണെന്ന് തരുൺ മൂർത്തി പറഞ്ഞു. സിനിമ നിർമ്മാതാവിനെ സംബന്ധിച്ച് മുടക്കിയമുതൽ തിരികെക്കിട്ടണമെന്നത് ന്യായമായ ആവശ്യമാണെന്നും തരുൺ മൂർത്തി പറഞ്ഞു.
സിനിമയുടെ സാമ്പത്തികശാസ്ത്രം വളരെ പ്രധാനമാണെന്ന് സുരജ് വർമ്മ പറഞ്ഞു. താരതമ്യേന ചെലവുകുറഞ്ഞ മലയാളം സിനിമാവ്യവസായത്തെ കൂടുതൽ സ്വീകാര്യമാക്കാൻ ഒ.ടി.ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |