തിരുവനന്തപുരം:മോഡൽ സ്കൂൾ ജംഗ്ഷനിലെ മാൻഹോൾ നിർമ്മാണം പൂർത്തിയായാലും നഗരത്തിൽ ജനത്തെ വലച്ച് വീണ്ടും റോഡ് അടച്ചുള്ള പണികൾ തുടരും. മാഞ്ഞാലിക്കുളം റോഡിലെ തകർന്ന മാലിന്യക്കുഴൽ മാറ്റിസ്ഥാപിക്കുന്നതിനായാണ് വീണ്ടും റോഡ് അടയ്ക്കുക. ആദ്യം എസ്.എസ് കോവിൽ റോഡും പിന്നീട് ആർ.എം.എസിന് മുന്നിലെ റോഡുമാണ് അടയ്ക്കുക.ഒരു വർഷമായി മാഞ്ഞാലിക്കുളത്ത് മാലിന്യക്കുഴൽ പൊട്ടി മലിനജലം റോഡിലൂടെ ഒഴുകുകയാണ്. അറ്റുകുറ്റപ്പണികൾക്കായി ഈ രണ്ടു റോഡുകളും അടയ്ക്കുന്നതോടെ യാത്രാദുരിതത്താൽ ജനം നട്ടംതിരിയും. റോഡ് പണിക്കായി കേരള റോഡ് ഫണ്ട് ബോർഡാണ് ടെൻഡർ ക്ഷണിച്ചത്. പൊതുമരാമത്ത് വിഭാഗമാണ് പണികൾ നടത്തുക. 25 ലക്ഷം രൂപയ്ക്കാണ് കരാർ.മാഞ്ഞാലിക്കുളത്തെ മാലിന്യക്കുഴലാണ് ആദ്യം മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതെങ്കിലും മോഡൽ സ്കൂൾ ജംഗ്ഷനിലെ പണികൾ അടിയന്തരമായി നടത്തണമെന്ന് വാട്ടർ അതോറിട്ടി നിലപാടെടുക്കുകയായിരുന്നു. ഗതാഗതം പൂർണമായും താറുമാറാകുമെന്നതിനാൽ രണ്ട് നിർമ്മാണും ഒന്നിച്ചുവേണ്ടെന്നും അധികൃതർ തീരുമാനിച്ചു.
പണി പുരോഗമിക്കുന്നു
അരിസ്റ്റോ ജംഗ്ഷനു സമീപം റോഡിലെ മാൻഹോളുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആദ്യം പൊളിച്ച രണ്ടു മാൻഹോളുകൾ ഒന്നിപ്പിക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. ഇന്ന് ഇത് കോൺക്രീറ്റ് ചെയ്യും. പിന്നാലെ രണ്ടാമത്തെ മാൻഹോളിന്റെ അറ്റകുറ്റപ്പണി തുടങ്ങും. റോഡിൽ നിന്ന് മൂന്നുമീറ്ററിലേറെ താഴ്ചയിലുള്ള മലിനജല പൈപ്പ് ലൈനിന് പ്രശ്നങ്ങളില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രാത്രിയിലും പണി നടക്കുന്നുണ്ട്. പുതുക്കിപ്പണി കഴിഞ്ഞാൽ റോഡുകൾ റീടാർ ചെയ്യണം. ഇതിന് ഉൾപ്പെടെ 17 ദിവസം വേണ്ടിവരും. പ്രതികൂല കാലാവസ്ഥയാണെങ്കിൽ പണി നീളും. അറ്റകുറ്റപ്പണിയുടെ ഭാഗമായി മോഡൽ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സംഗീത കോളേജ് റോഡ് വഴി തിരിച്ചുവിട്ടെങ്കിലും തകർന്ന റോഡുകളിലൂടെയുള്ള യാത്ര ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |