ശിവഗിരി : ശ്രീനാരായണഗുരുദേവനൊപ്പം ചേർന്നതിലൂടെയാണ് മഹാകവി കുമാരനാശാന് ജീവിത സാഫല്യം കൈവരിക്കാനായതെന്ന് സ്വാമി പ്രബോധതീർത്ഥ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്ന ഗുരുധർമ്മ പ്രബോധനത്തിന്റെ തുടർച്ചയായി 'ഗുരുവും കുമാരനാശാനും"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
താൻ അന്വേഷിച്ചു നടന്ന സത്യത്തെയാണ് ഗുരുവിൽ ആശാന് കാണാനായത്. ആശാന്റെ ബാല്യം ദാരിദ്ര്യത്തിലാണ്ടതായിരുന്നുവെന്ന് ചിലർ ധരിച്ചെങ്കിലും സത്യം അതായിരുന്നില്ല. പിതാവിന് വസ്ത്ര വ്യാപാരമുണ്ടായിരുന്നതിനാൽ സാമാന്യം ഭേദപ്പെട്ട കുടുംബ പശ്ചാത്തലമായിരുന്നു ആശാന്റേത്.
പതിനാലാം വയസിൽ ആശാന് അദ്ധ്യാപക ജോലി സ്വീകരിക്കാനായി. സ്‌കൂളിൽ പരിശോധനയ്ക്ക് വന്ന അധികാരിക്ക്, അദ്ധ്യാപക ജോലി ചെയ്യുന്നതിനുള്ള പ്രായം തികയാത്തതിനാൽ ആശാനെ ഒഴിവാക്കേണ്ടി വന്നു.
കോലത്തുകര ക്ഷേത്ര പ്രതിഷ്ഠാവേളയിൽ ഗുരുദേവന്റെ ഒപ്പമുണ്ടായിരുന്ന ആശാന് ഗുരു കൈമാറിയ സമസ്യ മനോഹരമായി പൂരിപ്പിച്ച് സമർപ്പിച്ചപ്പോൾ ശിഷ്യന്റെ കഴിവിൽ ഗുരുവിന് ഏറെ മതിപ്പുണ്ടായി. ആശാന്റെ വിദ്യാഭ്യാസ കാര്യത്തിലും ഗുരുദേവൻ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും സ്വാമി പ്രബോധ തീർത്ഥ പറഞ്ഞു. സ്വാമി ശിവനാരായണതീർത്ഥ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണസഭ എറണാകുളം, ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുശീല ടീച്ചർ എന്നിവരും പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |