കളമശേരി: കളമശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളെ മുകളിലെ നിലയിൽനിന്ന് കൈകളിൽതാങ്ങി താഴേക്ക് ഇറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഈ ദുർഗതി.
ശ്രീമൂലനഗരം തൃക്കണിക്കാവ് വെള്ളാരപ്പിള്ളി നടുവീട്ടുവിളയിൽ സുകുമാരനാണ് (48) മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ 19നാണ് ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതിനാൽ രണ്ട് ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളുമടക്കമുള്ളവർ ചേർന്ന് സ്ട്രെച്ചറിൽ പൊക്കിയെടുത്താണ് സുകുമാരനെ മൂന്നാംനിലയിൽ എത്തിച്ചത്. 20ന് രാത്രി സുകുമാരൻ മരിച്ചു. ലിഫ്റ്റ് നന്നാക്കാതിരുന്നതിനാൽ മൃതദേഹം സ്ട്രെച്ചറിൽ പൊക്കിയെടുത്ത് താഴെയെത്തിക്കേണ്ടിവന്നു. പിറ്റേന്ന് ഉച്ചയായിട്ടും പോസ്റ്റുമോർട്ടം നടപടികൾ വൈകിയതോടെ ബഹളമായി. അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടതോടെയാണ് തുടർനടപടികൾക്ക് വേഗതവന്നത്.
* ലിഫ്റ്റ് പണിമുടക്ക് പതിവ്
മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പ്രവർത്തനയോഗ്യമല്ലാതായിട്ട് നാളുകളായി. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലൈസൻസ് നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |