കൊല്ലം: കായലിൽ വിഷം കലർത്തി മീൻ പിടിക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ഇത് സമീപ സ്ഥലങ്ങളിൽ കുളം നിർമ്മിച്ച് മത്സ്യക്യഷി ചെയ്യുന്നവർക്ക് ഭീഷണിയാകുകയാണ്. മൺറോതുരുത്തിലെ പട്ടംതുരുത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിഷം കലർത്തി മീൻ പിടിക്കുന്ന സംഘങ്ങൾ സജീവമാണ്.
കായലിൽ തണൽവിരിച്ചു നിൽക്കുന്ന കണ്ടൽക്കാടുകൾക്കിടയിൽ വളരുന്ന മത്സ്യങ്ങളെയാണ് വെളളത്തിൽ വിഷം കലർത്തി വൻ തോതിൽ പിടികൂടുന്നത്. ഏഴും എട്ടും കിലോമീറ്റർ ദൂരം വലവിരിച്ച ശേഷമാണ് വെളളത്തിൽ വിഷം കലർത്തുന്നത്. വിഷം കലരുന്നതോടെ രക്ഷപെട്ടു പോകുന്ന മത്സ്യങ്ങൾ വലയിൽ കുരുങ്ങും. വലിയതോതിൽ കരിമീൻ ഇങ്ങനെ വലയിൽ കുരുങ്ങാറുണ്ട്. സാധാരണ കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കൂട്ടമായി വളരുന്ന കേന്ദ്രങ്ങളാണ് കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ.വിഷം കലർത്തി മീൻ പിടിക്കുന്നതു മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെ നശിച്ചു പോകുന്നു.
2020ൽ പട്ടംതുരുത്തിൽ വിഷം കലർത്തി മീൻ പിടിച്ചതിനെ തുടർന്ന് സമീപത്ത് മത്സ്യ ക്യഷി ചെയ്തിരുന്ന ദാസൻ എന്നയാളുടെ മത്സ്യങ്ങൾ നശിച്ച് രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ദാസൻ ഫീഷറീസ് വകുപ്പിനും പൊലീസിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം കണ്ടൽക്കാടുകളിൽ കിലോമീറ്ററുകളോളം വലവിരിച്ച് വിഷം കലർത്തി മീൻ പിടിക്കാനുളള ശ്രമം ദാസൻ എതിർത്തത് വാക്കേറ്റത്തിനിടയാക്കി. ദാസനെ ഭീണണിപ്പെടുത്തിയ സംഘം വലയുമായി മടങ്ങി. ദാസൻ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
...................................
'കായലിൽ വിഷം കലർത്തി മീൻ പിടിക്കുന്ന സംഘങ്ങൾക്കെതിരെ പൊലീസും ഫിഷറീസ് വകുപ്പും കർശന നടപടി സ്വീകരിക്കണം.- മത്സ്യ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |