കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിലെ ആൽമരക്കൊമ്പിന്റെ കാളയുടേതിന് സമാനമായ രൂപമാറ്റം കൗതുകമാകുന്നു. കിഴക്കേ ആൽത്തറയിലെ ആൽമരത്തിന്റെ കിഴക്ക് ഭാഗത്തെ ശിഖരവും അതിലെ വേരുകളുമാണ് ക്ഷേത്രത്തിന്റെ ഐതീഹ്യവും വിശ്വാസവുമായി ഇഴചേരുന്ന തരത്തിൽ വളർന്നിരിക്കുന്നത്.
മണിമാലകളും പട്ടും അടക്കമുള്ള ആടയാഭരണങ്ങളെല്ലാം അണിഞ്ഞ കതിരവനെപ്പോലെയാണ് ആൽമരക്കൊമ്പിന്റെ നിൽപ്പ്. വിശ്വാസത്തോടെ സൂക്ഷിച്ച് നോക്കിയാൽ വൃക്ഷക്കൊമ്പിൽ മുഖം പോലെയുള്ള ഭാഗത്തെ സുഷിരങ്ങൾ കണ്ണും മൂക്കും ആണെന്ന് തോന്നും. വാലും കാലുകളുമായി തോന്നിപ്പിക്കുന്ന തരത്തിലാണ് വേരുകൾ താഴേക്ക് വളർന്നിറങ്ങിയിരിക്കുന്നത്. ഇരുശിഖരങ്ങൾ കൊമ്പെന്ന് തോന്നിപ്പിക്കുമാറും വളർന്ന് നിൽപ്പുണ്ട്. ആൽമരക്കൊമ്പിന്റെ കാളയോടുള്ള രൂപസാദൃശ്യം ചർച്ചാവിഷയമായതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർ കിഴക്കേ ആൽത്തറയ്ക്ക് മുന്നിൽ ഇപ്പോൾ ഏറെ നേരം ചെലവിടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഭക്തരുടെ സൗകര്യത്തിനായി മുറിച്ച് നീക്കിയ ശിഖരത്തിന് ഇപ്പോൾ രൂപമാറ്റം സംഭവിച്ചിരിക്കുന്നത്.
ഓച്ചിറക്കാളയെന്ന സങ്കല്പം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തോളം പഴക്കമുണ്ട് ഓച്ചിറക്കാളയെന്ന സങ്കല്പത്തിന്. പ്രധാന ആൽത്തറകൾക്ക് മുന്നിൽ ഒരുക്കി നിർത്തിയിരിക്കുന്ന ഋഷഭങ്ങളുടെ മുഖം തൊട്ട് വണങ്ങിയ ശേഷമാണ് ഭക്തർ പരബ്രഹ്മ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ഇതിന് പിന്നിൽ രണ്ട് വിശ്വാസങ്ങളുമുണ്ട്. പരമശിവന്റെ ഭൂതഗണങ്ങളിലൊന്നായ നന്ദികേശനെ ഋഷഭ രൂപത്തിലാണ് പരബ്രഹ്മ ക്ഷേത്രത്തിൽ ആരാധിച്ച് പോരുന്നത്. പരബ്രഹ്മ സന്നിധി വലം വച്ചാൽ കാളയ്ക്ക് കൂടുതൽ പ്രവർത്തന സൗഭാഗ്യം കിട്ടുമെന്ന് നൂറ്റാണ്ടുകൾ മുമ്പേയുള്ള കർഷകർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ, ക്ഷേത്രത്തിൽ കാളയെ നടയ്ക്കിരുത്തുന്ന ആചാരം ഇപ്പോഴും നിലനിൽക്കുന്നു. ഇരുപത്തെട്ടാം ഓണത്തിന് ഓണാട്ടുകരയിലെ കരപ്രദേശങ്ങളിൽ നിന്ന് ഋഷഭരൂപത്തിലുള്ള കെട്ടുരുപ്പടികളാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകൾക്കും ക്ഷേത്ര ഋഷഭങ്ങളെ മുന്നിൽ നിർത്തിയാണ് എഴുന്നെള്ളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |