കണ്ണൂർ : കണ്ണൂർ, കാസർകോട് ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാർബി ക്യൂ, അൽഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി.ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണം.
ചത്ത കോഴിക്ക് വില പകുതി നൽകിയാൽ മതി. ബാർബി ക്യൂവിനും ആൽഫാമിനും കുഴിമന്തിക്കും ഇങ്ങനെ ഇറച്ചികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
മസാലയും മറ്റു ചേരുവകളും ചേർക്കുമ്പോൾ ആളുകൾക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.
പുറമെ നിന്ന് വാഹനങ്ങളിൽ എത്തിക്കുമ്പോൾ ധാരാളം കോഴികൾ ചത്തുപോകുന്നുണ്ട്.
വഴിയിൽ വലിച്ചെറിയേണ്ടെന്നതും ചെറിയൊരു തുക കിട്ടും എന്നതും കോഴിലോറിക്കാർക്കും ആശ്വാസമാണ്.
ക്രിസ്മസും അവധിക്കാലവും ആയതിനാൽ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു.വൈകുന്നേരങ്ങളിൽ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അൽഫാമുമാണ്.കോഴിവില ക്രമാതീതമായി ഉയർന്നതോടെയാണ് അമിതലാഭത്തിനായി ചത്ത കോഴിയെ ഫാമുകളിൽനിന്നു വാങ്ങാൻ തുടങ്ങിയത്.
കോഴിയിറച്ചി നല്ല രീതിയിൽ വേവിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പലയിടത്തും തുറസായ സ്ഥലത്തും വൃത്തിഹീനമായ സ്ഥലത്തുമാണ് പാചകം.പാചകം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷാനിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടെയും അൽഫാമിന്റെയും പാചകക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |