ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 1.1 ലക്ഷം രൂപ നഷ്ടപെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുകയുമായി ബാങ്കിൽ പോയ ജീവനക്കാരിയുടെയും കെ.എസ്.ആർ.ടി.സി അധികൃതരുടെയും ഭിന്ന അഭിപ്രായത്തെ തുടർന്ന് ഓഫീസിലെ ജീവനക്കാരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം 23ന് രാവിലെ 11ന് ആയിരുന്നു സംഭവം. തലേ ദിവസത്തെ കളക്ഷൻ തുകയായ 3.06 ലക്ഷമാണ് ബാങ്കിലേക്ക് കൊണ്ടുപോയത്. ബാങ്കിലെത്തിയപ്പോൾ 500, 200 രൂപയുടെ ഓരോ കെട്ടും 100 രൂപയുടെ നാലു കെട്ടും കാണാനില്ല. ബസിൽ തിരക്കുണ്ടായിരുന്നു എന്നാണ് തുക ബാങ്കിൽ കൊണ്ടുപോയ പാർട്ട് ടൈം സ്വീപ്പറായ ജീവനക്കാരി പൊലീസിന് മൊഴി നൽകിയത്. എന്നാൽ വലിയ തിരക്കില്ലാത്ത ബസായിരുന്നു എന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ഓഫീസ് ജീവനക്കാരുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു.
ഡിപ്പോയിൽ നിന്ന് ഒരുകിലോമീറ്റർ പോലുമില്ലാത്ത ബാങ്കിലേക്ക് പഴകിയ ബാഗിലാണ് പണം കൊണ്ടുപോയത്. ബാങ്കിൽ എത്തിയപ്പോൾ ബാഗിന്റെ സിബ്ബ് തുറന്നു കിടക്കുകയായിരുന്നുവെന്ന് ജീവനക്കാരി പറയുന്നു. പണം നഷ്ടപ്പെട്ടെന്നും മനസിലായി. തുടർന്ന് ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രാവിലെ 11.30ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പൂഴ്ത്തിവച്ചത് ഒരാഴ്ച
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ജീവനക്കാരി നടന്നുപോകുന്നതുമാത്രമാണ് കാണാൻ കഴിയുന്നത്. തുക ബാങ്കിൽ കൊണ്ടുപോകുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകണമെന്നാണ് ചട്ടം. പണം ബാങ്കിൽ അടയ്ക്കാൻ സ്ഥിരമായി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥ പരിശീലനത്തിന് പോയതിനാലാണ് മറ്റൊരാളെ ചുമതലപ്പെടുത്തിയത്. പണം നഷ്ടപെട്ട വിവരം ഒരാഴ്ചവരെ അധികൃതർ രഹസ്യമാക്കി വെച്ചു. സി.ഐ.ടി.യു വിഭാഗം തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ളോയീസ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. ഹരിപ്പാട് ഡിപ്പോയിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് എടത്വ ഡിപ്പോയുടെ അധിക ചുമതല.
# വകുപ്പ് തല അന്വേഷണം
പൊലീസ് അന്വേഷണത്തിന് പിറമേ കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗവും ഓഡിറ്റ് വിഭാഗവും വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഇരുവിഭാഗവും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പണം നഷ്ടപ്പെടാനുണ്ടായ സാഹചര്യവും ഉദ്യോഗസ്ഥരുടെ വീഴയും സംബന്ധിച്ച റിപ്പോർട്ട് എക്സിക്യുട്ടീവ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം കൈമാറി. വിശദമായ അന്വേഷണവും ആരംഭിച്ചു.
ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് കൊണ്ടു പോയ കളക്ഷൻ തുകയിൽ 1.1 ലക്ഷംരൂപ നഷ്ടമായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി
ജോർജ്ജ്, സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി
കളക്ഷൻ തുക നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. മാനേജ്മെന്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയുടെ പേരിൽ മുഴുവൻ ഉദ്യോഗസ്ഥരെയും പ്രതിസ്ഥാനത്ത് നിറുത്താനുള്ള നീക്കം അംഗീകരിക്കില്ല
കെ.കെ.ഷാജി (പ്രസിഡന്റ്), കെ.പത്മകുമാർ (സെക്രട്ടറി)
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ളോയീസ് അസോ. എടത്വ യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |