പാലക്കാട്: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബർ 18 വരെ ലഭിച്ച എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും പരിശോധിച്ച് തീർപ്പാക്കിയതായും അതനുസരിച്ചുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ടറൽ റോൾ ഒബ്സർവർ വെങ്കിടേശപതി അറിയിച്ചു. 2022 നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് മരണമടഞ്ഞവർ, സ്ഥലം മാറിപ്പോയവർ, സ്ഥലത്തില്ലാത്തവർ, ഇരട്ടിപ്പ് വന്നിട്ടുള്ളവർ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 34,000 പേരുടെ കുറവ് അന്തിമ വോട്ടർപ്പട്ടികയിൽ വന്നിട്ടുണ്ട്. ബി.എൽ.ഒമാർ മുഖേന ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ഒഴിവാക്കലുകൾ വരുത്തിയതിനാലാണ് ഇപ്രകാരം കുറവ് വന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന അവസാനഘട്ട അവലോകന യോഗത്തിലാണ് വിവരങ്ങൾ പരിശോധിച്ചത്. കൂടാതെ 18, 19 പ്രായപരിധിയിലുള്ളവരുടെ രജിസ്‌ട്രേഷൻ കൂടിയതായും യോഗത്തിൽ വിലയിരുത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും അന്തിമ വോട്ടർപ്പട്ടിക പരിശോധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിന് ഊർജ്ജിത നടപടി സ്വീകരിക്കണമെന്നും ഒബ്സർവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടി കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
യോഗത്തിൽ എ.ഡി.എം കെ.മണികണ്ഠൻ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.മധു, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ.ടോംസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |