കൊച്ചി: പ്രശസ്‌ത കലാ സംവിധായകൻ സുനിൽ ബാബു(50) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പളളി സ്വദേശിയായ സുനിൽ ബാബു മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെ തിരക്കേറിയ കലാ സംവിധായകനായി പ്രവർത്തിച്ച് വരികയായിരുന്നു. സന്തോഷ് ശിവനൊരുക്കിയ അനന്തഭദ്രത്തിലൂടെ മികച്ച കലാ സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
കാലിലുണ്ടായ നീരിന് ചികിത്സയ്‌ക്കായി മൂന്ന് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ രാത്രി 11മണിയോടെ ഹൃദയാഘാതമുണ്ടായി. വിജയ് നായകനായ പുറത്തിറങ്ങാനുളള 'വാരിസ്' ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം.
മൈസൂരു ആർട്‌സ് കോളേജിലെ പഠനശേഷം പ്രശസ്‌ത കലാ സംവിധായകൻ സാബു സിറിലിനൊപ്പം സിനിമാ മേഖലയിലേക്ക് കടന്നു. പിന്നീട് തിരക്കേറിയ കലാ സംവിധായകനായി. ഛോട്ടാ മുംബയ്, ഉറുമി, ആമി, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി,പ്രേമം, ബാംഗ്ളൂർ ഡെയ്‌സ്, പഴശ്ശിരാജ എന്നിവയടക്കം നൂറോളം സിനിമകളിൽ കലാ സംവിധാനം നിർവഹിച്ചു.
ബോളിവുഡിൽ ശ്രദ്ധേയമായ എം.എസ് ധോണി, ഗജിനി, ലക്ഷ്യ,സ്‌പെഷ്യൽ ചൗബീസ് എന്നീ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ഒരു ഇംഗ്ളീഷ് ചിത്രത്തിന്റെയും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. മല്ലപ്പളളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനിൽ ബാബു. പ്രേമയാണ് ഭാര്യ. ആര്യ സരസ്വതി മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |