ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ക്ഷേത്രം തുറക്കുമെന്ന് പ്രഖ്യാപിക്കാനുള്ള അമിത്ഷായുടെ യോഗ്യതയെ ചോദ്യം ചെയ്ത ഗാർഖെ അദ്ദേഹം അവിടുത്തെ പൂജാരിയാണോ എന്നും പരിഹസിച്ചു. ഹരിയാനയിലെ പാനിപ്പത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കലാണ് അമിത് ഷായുടെ ജോലി. എന്നാൽ അദ്ദേഹം ക്ഷേത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടെ പോയി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിനാണെന്ന് പറഞ്ഞു. എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. എന്നാൽ നിങ്ങൾ അത് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു.
ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് മഹാന്മാരും സന്യാസിമാരും സംസാരിക്കട്ടെ. താങ്കൾ രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിറുത്തുക, ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുക, കർഷകർക്ക് മതിയായ വില നൽകുക എന്നിവയാണ് താങ്കളുടെ ജോലി. ബി.ജെ.പി സമൂഹത്തെ ഭിന്നിപ്പിച്ചെന്നും ഖാർഗെ ആരോപിച്ചു.
ജോഡോ യാത്ര വോട്ടിന് വേണ്ടിയല്ല
രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലൂടെ ജാതി - മത വിഭജനം ഇല്ലാതാക്കാലാണ് ലക്ഷ്യമെന്ന് ഖാർഗെ പറഞ്ഞു. അത് കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ദളിതരുടെയും താത്പര്യമാണ്. യാത്ര വോട്ടിന് വേണ്ടിയല്ല. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്രൂമിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും രാഹുലിനെയും വിമർശിച്ച അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |