ന്യൂഡൽഹി: ഇന്ത്യ 2035ഓടെ 10 ലക്ഷം കോടി ഡോളർ (10 ട്രില്യൺ ഡോളർ) മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാകുമെന്നും 2037ൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയെന്ന പട്ടം ചൂടുമെന്നും ബ്രിട്ടനിലെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ദ സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സി.ഇ.ബി.ആർ) അഭിപ്രായപ്പെട്ടു.
191 രാജ്യങ്ങളുടെ 2037വരെയുള്ള സാമ്പത്തിക വളർച്ചാപ്രതീക്ഷകൾ കോർത്തിണക്കി സി.ഇ.ബി.ആർ തയ്യാറാക്കിയ 'വേൾഡ് എക്കണോമിക് ലീഗ് ടേബിൾ" റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അടുത്ത അഞ്ചുവർഷം ഇന്ത്യ ശരാശരി 6.4 ശതമാനം പ്രതിവർഷ ജി.ഡി.പി വളർച്ച നേടും. അടുത്ത 9 വർഷത്തെ ശരാശരി വാർഷിക വളർച്ചാനിരക്ക് 6.5 ശതമാനമായിരിക്കും. ഇതാണ് 2037ഓടെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകാൻ ഇന്ത്യയ്ക്ക് കരുത്താവുക.
കരകയറ്റം അതിവേഗം
കൊവിഡിൽ ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ മൂന്നാമത് ഇന്ത്യയാണ്. കൊവിഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചതിനാൽ 2020-21ൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 6.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ അതിവേഗം കരകയറിയ ഇന്ത്യ 2021-22ൽ 8.7 ശതമാനം വളർന്നു. നടപ്പുവർഷം 6.8 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |