കോട്ടയം : 'ഡോ. ശശി തരൂർ എം.പി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. കൂട്ടത്തിൽ നിൽക്കുന്ന ആളുകൾ സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്. അധോഗതി എന്നല്ലാതെ എന്ത് പറയാൻ. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു സുകുമാരൻനായരുടെ പരാമർശം. മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് പഴയ തെറ്റുതിരുത്താനാണ്. അദ്ദേഹത്തെ താൻ ഡൽഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാൻ കഴിഞ്ഞപ്പോൾ വിശ്വപൗരനാണ് കേരളീയനാണെന്ന് ബോദ്ധ്യമായി. തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ കോൺഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡൽഹി നായർ എന്ന് വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അങ്ങനെ വിളിച്ചത്. ഒരു നായർ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാവും. ചിലയാളുകൾ അദ്ദേഹം നേതൃത്വത്തിലേക്ക് വരാൻ ആഗ്രഹിച്ചിട്ടില്ല. അത് അവരുടെ അൽപ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശിന് പകരം ഉമ്മൻചാണ്ടിയെങ്കിൽ യു.ഡി.എഫിന് വൻതോൽവി ഉണ്ടാകില്ലായിരുന്നു
കോൺഗ്രസിന്റെ പിടിപ്പുകേടാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് ഭരണം നഷ്ടമാകാൻ കാരണം. രമേശ് ചെന്നിത്തലയെ കഴിഞ്ഞ തവണ ഉയർത്തിക്കാട്ടിയതിന് പകരം ഉമ്മൻചാണ്ടിയാണെങ്കിൽ ഇത്രയും വലിയ തോൽവി ഉണ്ടാകുമായിരുന്നില്ല. ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തിന് ആശയക്കുഴപ്പമുണ്ടായി. അവർ എന്നും കോൺഗ്രസിനൊപ്പമാണ് ഉണ്ടായിരുന്നത്. പാർട്ടിക്ക് നല്ല നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ ന്യൂനപക്ഷങ്ങൾക്ക് നഷ്ടമായി. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതാണ് പിണറായി വീണ്ടും അധികാരത്തിൽ വരാൻ കാരണം. രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് ഇരുത്തിയത് താനാണ്. അഞ്ചാം മന്ത്രി സ്ഥാനത്തേക്ക് മുസ്ലിം സമുദായാംഗത്തിന്റെ പേര് വന്ന സാഹചര്യത്തിലാണ് അതുണ്ടായതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |