തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിലെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻകാരെ ഒഴിവാക്കികൊണ്ടാണ് കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. ഒരു വർഷമായിട്ടും പെൻഷൻകാരോടുള്ള അവഗണന തുടരുന്നത് നീതികേടാണ്.പെൻഷൻ സർക്കാർ ഏറ്റെടുക്കുക,വെട്ടിക്കുറച്ച 3 ശതമാനം ക്ഷാമാശ്വാസം കുടിശിക സഹിതം വിതരണം ചെയ്യുക,2022ൽ പെൻഷനായവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ച് 12ന് വഞ്ചനാദിനം ആചരിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.
കെ.എസ്.ആർ.ടി.സി
ശമ്പളം കിട്ടാറായില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളവിതരണത്തിൽ തീരുമാനമായില്ല. സർക്കാർ ധനസഹായമായ 50 കോടി രൂപ ഇന്നു രാത്രിയോ നാളെയോ കിട്ടുമെന്നാണ് പ്രതീക്ഷ. 30 കോടിരൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നെങ്കിലും തുക കൈമാറിയിട്ടില്ല. 20 കോടി രൂപയുടെ അടുത്ത അപേക്ഷ ധനമന്ത്രിയുടെ ഓഫീസിലുണ്ട്. മൊത്തം 50 കോടി രൂപ അക്കൗണ്ടിൽ ലഭിച്ചാൽ മാത്രമേ ശമ്പളവിതരണം ആരംഭിക്കാനാകൂ. 35 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് കൂടി എടുക്കാനാണ് നീക്കം. ശമ്പളം നൽകാൻ 85 കോടി രൂപ വേണം. ശമ്പളമുടക്കം ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ടി.ഡി.എഫ് പ്രവർത്തകർ ചീഫ് ഓഫീസിൽ നിരാഹാരസമരം ആരംഭിച്ചു. മറ്റു സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. സർക്കാരിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ എല്ലാമാസവും അഞ്ചിന് ശമ്പളം നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |