കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാർ സമർപ്പിച്ച കുറ്റപത്രത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോർച്ച മുൻ സംസ്ഥാന ട്രഷർ സുനിൽ നായക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റൈ, സുരേഷ് നായക്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.
1500 പേജുള്ള കുറ്റപത്രത്തിൽ 120 ഓളം സാക്ഷികളുണ്ട്. ഫോൺ രേഖകളും നിരവധി സർട്ടിഫിക്കറ്റുകളും കൂടെ സമർപ്പിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെതിരെ പട്ടിക ജാതി, പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചേർത്ത് നേരത്തെ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയെ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ.ഇതിന്റെ
അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശൻ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിലാണ് കേസ്.
ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിക്കാൻ വൈകിയതിനാലാണ് കുറ്റപത്രം സമർപ്പിക്കൽ നീണ്ടുപോയത്. അന്വേഷണം ആരംഭിച്ച് 16 മാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. നിരവധി ഡിജിറ്റൽ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ കാസർകോട് എസ്.സി എസ്.ടി സ്പെഷ്യൽ കോടതിയിലാണ്.കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാം. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.സി.ഷുക്കൂറിനെ നേരത്തെ സർക്കാർ നിയമിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയായ കാസർകോട് ബാറിലെ അഭിഭാഷകൻ അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി നേരത്തെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |