പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്കൊപ്പം ഇക്കുറി രാജ പ്രതിനിധിയുണ്ടാവില്ല.കൊട്ടാരം കുടുംബാംഗം മരിച്ച പുലയുള്ളതിനാലാണ് പ്രതിനിധി ഇല്ലാത്തത്. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളികയിൽ കൊട്ടാരത്തിൽ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടിയാണ് (94) മരിച്ചത്. രാജപ്രതിനിധിയെ കൂടാതെ പടക്കുറുപ്പും പല്ലക്ക് വാഹക സംഘവും തിരുവാഭരണ ഘോഷയാത്രയെ ഇക്കുറി അനുഗമിക്കില്ല.
ഘോഷയാത്ര ഇന്ന് വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. പതിമൂന്നിന് രാത്രി ളാഹ വനംവകുപ്പ് സത്രത്തിൻ ക്യാമ്പ് ചെയ്യും. പതിനാലിന് പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന സംഘത്തിൽ നിന്ന് ക്ഷേത്രസോപാനത്തിൽ വച്ച് മേൽശാന്തി തിരുവാഭരണപേടകം ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൻ ചാർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |