തിരുവനന്തപുരം: ആരുടെയും പിന്തുണ കൊണ്ട് സി.പി.എമ്മിൽ ആർക്കും തെറ്റായ പ്രവണതയിലേക്ക് നീങ്ങാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആലപ്പുഴയായാലും മറ്റേത് ജില്ലയായാലും പരിശോധിക്കേണ്ടത് കൃത്യമായി പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകും. ആലപ്പുഴയിൽ ഇപ്പോഴുണ്ടായിട്ടുള്ളത് പ്രത്യേക സാഹചര്യമാണ്. അതിലാശങ്കപ്പെടേണ്ടതില്ല. കേരളീയസമൂഹത്തിന്റെ പൊതുബോദ്ധ്യത്തിനും ജനങ്ങൾക്കും അന്യമായ ഒന്നിനെയും സ്വീകരിക്കില്ല. ആലപ്പുഴയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലർ എ. ഷാനവാസിനെതിരെ ഉയർന്ന ആരോപണവും, കുട്ടനാട്ടിൽ പാർട്ടിക്കുള്ളിൽ ഉയർന്ന വിഭാഗീയ പ്രശ്നങ്ങളും സംബന്ധിച്ച് വാർത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
ആരോപണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ല. പാർട്ടി സംഘടനാ സംവിധാനം കാത്തുസൂക്ഷിച്ച് തന്നെയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. പഞ്ചസാരയ്ക്ക് മധുരമുണ്ടോ എന്നാരെങ്കിലും ചോദിക്കേണ്ടതുണ്ടോ? ഷാനവാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് അന്വേഷണവിധേയമായാണ്. അന്വേഷണം നടത്തി ശരിയായ നിഗമനത്തിലെത്തുമ്പോഴാണ് ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് പറയുക.
പാർട്ടി ഉത്തമരായ ലക്ഷക്കണക്കിന് കേഡർമാരുടെ സംഘടനയാണ്. അതിൽ ചില അപവാദങ്ങളുണ്ടാവാം. അത് തിരുത്തി മുന്നോട്ട് പോകും. തെറ്റായ പ്രവണതയ്ക്ക് കൂട്ടുനിൽക്കുമെന്ന ഒരു സംശയവും ആർക്കും വേണ്ട. സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് തലം വരെ സംഘടനാപരമായ ബന്ധം സൂക്ഷിച്ചാണ് തിരുത്തൽ നടപടികളെടുക്കുന്നത്. സംഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ പാർട്ടി ഏർപ്പെടുത്തിയ കമ്മിഷനുകളുടെയെല്ലാം പ്രവർത്തനം പൂർത്തിയാക്കി ആവശ്യമായ തീരുമാനമെടുക്കും.
ഇ.പി. ജയരാജൻ വിഷയം പാർട്ടി പരിശോധിക്കും
ഇ.പി. ജയരാജൻ പാർട്ടിയിൽ സജീവമായിട്ടുണ്ടെന്ന് ഗോവിന്ദൻ ചോദ്യത്തിന് മറുപടി നൽകി. അവധിയെല്ലാം കഴിഞ്ഞു. ഇ.പിക്കെതിരെ പരാതിയുണ്ടോയെന്നതെല്ലാം പാർട്ടിയാണ് പരിശോധിക്കുന്നത്. ആരോപണം നിങ്ങൾ (മാദ്ധ്യമങ്ങൾ) ഉണ്ടാക്കിയതല്ലേ. സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ ആയിരക്കണക്കിന് പരാതികൾ വരില്ലേ. അതെല്ലാം പാർട്ടി കൈകാര്യം ചെയ്യും. ആർക്കെങ്കിലുമെതിരെ പരാതിയുണ്ടോ ഇല്ലയോയെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് താൻ പറയേണ്ടതില്ല. ഉണ്ടായാലും ഇല്ലെങ്കിലും പാർട്ടിക്ക് പ്രശ്നമില്ല. ജനങ്ങളോട് പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞാണ് മുന്നോട്ട് പോകുന്നത്. പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടി വലിയ വിജയമാണ്.
കഴിഞ്ഞ അഞ്ച് കൊല്ലം കോൺഗ്രസ് എം.പിമാരുടെ പ്രവർത്തനം ശുദ്ധശൂന്യമായിരുന്നു. അതവർക്ക് മനസ്സിലായത് കൊണ്ടാണ് അവിടെ ഒന്നും ചെയ്യാനില്ലെന്ന ബോദ്ധ്യത്താൽ ഇനി മത്സരിക്കാനില്ലെന്ന് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |