തിരുവനന്തപുരം: സി.പി.എമ്മിന്റെ വികസന നയരേഖയിലെ നിർദ്ദേശങ്ങൾ സ്വകാര്യ മൂലധന നിക്ഷേപത്തെ കണ്ണടച്ച് വരവേൽക്കുന്നതാകുമോയെന്ന ആശങ്ക ഇടത് മുന്നണിയോഗത്തിൽ ഘടകക്ഷി നേതാക്കൾ പങ്കുവച്ചു. സ്വകാര്യ കൽപിത സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നത് സാമൂഹ്യനീതിയും സംവരണവും അട്ടിമറിക്കാൻ ഇടയാക്കും. എന്നാൽ സാമൂഹ്യനിയന്ത്രണവും സംവരണവും ഉറപ്പാക്കി മാത്രമേ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകൂവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്വകാര്യ സർവകലാശാലകളുടെ വരവിനെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകൾ ആരംഭിച്ച സന്ദർഭത്തോടാണ് ചിലർ ഉപമിച്ചത്. അത് പൊതുവിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയത് പോലെ ഇപ്പോഴത്തെ തീരുമാനം സർക്കാർ കോളേജുകളെ ബാധിക്കാനിടയുണ്ട്.
സ്വകാര്യ നിക്ഷേപം തദ്ദേശീയമായ തൊഴിലിനെ ബാധിക്കുന്ന വിധത്തിലാകരുതെന്നും ചിലർ ചൂണ്ടിക്കാട്ടി. വൻകിട പദ്ധതികൾക്ക് ആകാം, എന്നാൽ സാധാരണക്കാരെ ബാധിക്കരുത്. സാധാരണക്കാർക്ക് ഹാനീകരമാകുന്ന തരത്തിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തോട്ടം ഭൂമിയിലെ അഞ്ചു ശതമാനം മറ്റു കാർഷിക വിളകൾക്കായി അനുവദിക്കണമെന്ന നിർദ്ദേശത്തോട് കേരളകോൺഗ്രസ് മാണി വിഭാഗം യോജിച്ചെങ്കിലും സി.പി.ഐ എതിർത്തു. ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തഃസത്തയെ ഹനിക്കുമെന്ന ആശങ്കയാണ് മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ ഒന്നുകൂടി ചർച്ചയാകാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കർഷകർക്ക് വരുമാനമുണ്ടാകുന്ന പദ്ധതികൾ വേണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |