തിരുവനന്തപുരം: നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെ എല്ലാത്തിലും സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം വേണമെന്നതാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആവശ്യമെന്ന് ദേശീയ പ്രസിഡന്റ് പി.കെ ശ്രീമതി പറഞ്ഞു. എന്നാൽ, വേണമെന്നു പറഞ്ഞാൽ കിട്ടുന്ന അവസ്ഥയല്ല. സമൂഹത്തിൽ എല്ലായിടത്തും പുരുഷമേധാവിത്വം നിലനിൽക്കുന്നുണ്ടെന്ന് കെ.യു.ഡബ്ളിയു.ജെ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അവർ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും അതിൽ നിന്ന് മുക്തമല്ല.
എന്നാൽ, സി.പി.എം പരമാവധി സ്ത്രീകളെ നിയമസഭയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണത്തിന് പുറമെ ജനറൽ സീറ്റുകളിലും സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്. 57 ശതമാനമെങ്കിലും ജനപ്രതിനിധികൾ സ്ത്രീകളാണ്. യു.ഡി.എഫിന് നിയമസഭയിൽ ഒരു വനിത പോലുമില്ലാത്ത എത്രയോ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
പാർട്ടി അംഗങ്ങളിൽ 27 ശതമാനം സ്ത്രീകളാണ്. എന്നാൽ അതു പോരാ. ഇനിയും കൂടണം. സ്ത്രീ വിരുദ്ധമായ മനുസ്മൃതി അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാടുകളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പാർശ്വവത്കരിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണെന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |