കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ് ) ആർത്തവ അസ്വസ്ഥതകളുള്ള വിദ്യാർത്ഥിനികൾക്ക് ഹാജരിൽ രണ്ടുശതമാനം ഇളവ്. സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. കേരളത്തിൽ ആദ്യമായാണ് വിദ്യാഭ്യാസ മേഖലയിൽ ഈ പരിഗണന.
കുസാറ്റിലെ വനിതാ യൂണിയൻ ഭാരവാഹികളാണ് മാറ്റത്തിനായി മുന്നിട്ടിറങ്ങിയത്. ജനറൽ സെക്രട്ടറിയും ചെയർപേഴ്സണും വനിതകളാണ്. പി.എച്ച്ഡി വിദ്യാർത്ഥിനി മേഘ ലൗജനാണ് ജനറൽ സെക്രട്ടറി. ഈ സ്ഥാനത്ത് ഒരു പെൺകുട്ടി എത്തുന്നത് കുസാറ്റിന്റെ ചരിത്രത്തിൽ ആദ്യമാണ്.
ആരോഗ്യപരമായ കാരണങ്ങൾക്ക് ഇളവ് ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അവധി അപേക്ഷ വൈസ് ചാൻസലർ അംഗീകരിച്ചാലും സ്പെഷ്യൽ ഫീസ് അടച്ചാലേ പരീക്ഷ എഴുതാനാവൂ. ഇനി പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. ആർത്തവദിനങ്ങളും തെളിയിക്കേണ്ട. ആർത്തവാനുകൂല്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ മതി.
എല്ലാവരുടെയും ശബ്ദമായി
ബീഹാർ സർക്കാർ ആർത്തവ അവധി നൽകുന്നുണ്ടെന്ന് അവിടെ ഉദ്യോഗസ്ഥയായ സഹോദരി പറഞ്ഞപ്പോൾ നമുക്കും ആ വഴിക്ക് ചിന്തിക്കാമെന്ന് തോന്നി. പുതിയ ഉത്തരവ് വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു. മറ്റ് കോളേജുകളിൽ നിന്നെല്ലാം ധാരാളം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്.
നമിത ജോർജ്,
യൂണിയൻ ചെയർപേഴ്സൺ
നടപടി ഉടനടി
മാസം രണ്ടുദിവസത്തെ ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി ഈ മാസം മൂന്നിന് യൂണിവേഴ്സിറ്റി അധികൃതർക്ക് യൂണിയൻ ഭാരവാഹികൾ നിവേദനം നൽകി. സർക്കാർ തലത്തിൽ അത്തരമൊരു തീരുമാനം ഇല്ലാത്തതിൽ അവധി അനുവദിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി. പിന്നീട് ഓരോ സെമസ്റ്ററിലും രണ്ടുശതമാനം ഹാജർ ഇളവ് നൽകുമെന്ന് ബുധനാഴ്ച ഉത്തരവ് ഇറക്കുകയായിരുന്നു.
സ്കൂൾ വിദ്യാർത്ഥിനികളെയും
പരിഗണിക്കണം
ലിംഗനീതി നയത്തിന്റെ ഭാഗമായി സ്കൂളുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു തൊഴിൽ മേഖലയിലെ സ്ത്രീകൾക്കും ആർത്തവ അവധി ആനുകൂല്യങ്ങൾ നൽകണം.
പൂർണിമ നാരായൺ,
സംസ്ഥാന ജെൻഡർ കൗൺസിൽ അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |