# സംസ്ഥാനത്ത് കൽപ്പിത സർവകലാശാലകൾ വേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൽപ്പിത സർവകലാശാലകൾ (ഡീംഡ് യൂണിവേഴ്സിറ്റി) അനുവദിക്കേണ്ടെന്നും, സ്വകാര്യ സർവകലാശാലകൾ ആവാമെന്നും സർക്കാർ. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള നിയമം ഉടൻ തയ്യാറാവും.
സർക്കാരിന് മുതൽമുടക്കില്ലെങ്കിലും, സ്വകാര്യ സർവകലാശാലകളിൽ സംവരണവും മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള വ്യവസ്ഥകളോടെയാവും നിയമ നിർമ്മാണം. എയ്ഡഡ് പദവിയുള്ള ഏതാനും സ്വയംഭരണ കോളേജുകൾ കൽപ്പിത സർവകലാശാലയാകാൻ അപേക്ഷിച്ചെങ്കിലും, അദ്ധ്യാപകരുടെ ശമ്പളം തുടർന്നും സർക്കാർ വഹിക്കണമെന്ന വ്യവസ്ഥ വച്ചതോടെയാണ് സർക്കാർ മുഖം തിരിച്ചത്.
സ്വകാര്യ സർവകലാശാലകളിൽ സമർത്ഥരും നിർദ്ധനരുമായ കുട്ടികൾക്ക് സ്കോളർഷിപ്പ്, പ്രവേശനത്തിൽ പട്ടിക, പിന്നാക്ക സംവരണം അടക്കം പാലിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുൾപ്പെടുത്തും. ഇവയുടെ ഗവേണിംഗ് സമിതികളിലും പരാതികൾ പരിഹരിക്കേണ്ട കോർട്ടിലും സർക്കാർ പ്രതിനിധിയുണ്ടാവും. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അനുമതി റദ്ദാക്കും. യു.ജി.സി ചട്ടപ്രകാരം ഇരുപതുവർഷമായി പ്രവർത്തിക്കുന്നതും, 3.26നുമേൽ നാക് ഗ്രേഡുള്ളതുമായ സ്ഥാപനങ്ങൾക്കാവും അപേക്ഷിക്കാനാവുക. നഗരങ്ങളിൽ 20, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുണ്ടാവണം. സ്വയംഭരണ കോളേജുകൾ, കോർപ്പറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. 20 കോടി സ്ഥിരനിക്ഷേപവും 30 കോടി പ്രവർത്തന ഫണ്ടുമുണ്ടായിരിക്കണം. എൻജിനിയറിംഗ്, മെഡിക്കൽ, നിയമം, മാനേജ്മെന്റ് പഠനത്തിന് മാത്രമായി സർവകലാശാലകളാവാം.
പാവങ്ങൾക്കും
പഠിക്കാം
അത്യാധുനിക കോഴ്സുകളിലടക്കം 35 ശതമാനം സീറ്റുകളിൽ മെരിറ്റ് പാലിച്ച് പ്രവേശനവും പാവപ്പെട്ടവർക്ക് സ്കോളർഷിപ്പും.
യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവയ്ക്ക് അധികാരം.
5വർഷം കഴിഞ്ഞാൽ സംസ്ഥാനത്തെവിടെയും ഓഫ് കാമ്പസ്, സ്റ്റഡിസെന്ററുകൾ തുടങ്ങാം. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:20ൽ കുറയരുത്.
ഗുണങ്ങൾ
മികച്ച വിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾ പോകേണ്ടി വരില്ല.
മികവുറ്റ പഠന സൗകര്യവും അത്യാധുനിക കോഴ്സുകളും ലഭ്യമാവുന്നതോടെ കേരളം ഉന്നത വിദ്യാഭ്യാസ ഹബാവും
ആരോഗ്യ, സാങ്കേതിക വിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവും. ഗവേഷണത്തിനുള്ള അവസരങ്ങളും വർദ്ധിക്കും.
''സ്വകാര്യ സർവകലാശാലകളിലെ മിക്ക കോഴ്സുകളും വ്യവസായബന്ധിതമായതിനാൽ ജോലി സാദ്ധ്യതയേറും. ഗവേഷണാധിഷ്‌ഠിത കോഴ്സുകൾ വരുന്നതോടെ നിലവിലെ അക്കാഡമിക് രീതി മാറും.""
-ഡോ. കെ.എസ്. രാധാകൃഷ്‌ണൻ
പി.എസ്.സി മുൻ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |