കോഴിക്കോട്: മികച്ച കായിക മത്സരങ്ങൾ കേരളത്തിൽ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയ്ക്കും കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതിനും പിന്നാലെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കളി പട്ടിണികിടക്കുന്നവർക്ക് കൂടിയുള്ളതാണെന്നും പന്ന്യൻ രവീന്ദ്രൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പട്ടിണി കിടന്നാലും ചിലർ കളി കാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളിലുള്ളതാണ്. പട്ടിണി കിടക്കുന്നവർ കളി കാണണ്ട എന്ന മന്ത്രിയുടെ പരാമർശം കാണികൾ കുറയാൻ കാരണമായെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അഞ്ചു ശതമാനമായിരുന്ന നികുതി പന്ത്രണ്ട് ശതമാനമായിട്ടാണ് കൂട്ടിയിരിക്കുന്നത്. കൂടുതൽ മത്സരങ്ങൾ കേരളത്തിലേക്ക് വരാൻ വേണ്ടിയായിരുന്നു നികുതി അഞ്ച് ശതമാനമാക്കിയത്. 40,000ത്തോളം പേരാണ് കഴിഞ്ഞ തവണ ടിക്കറ്റെടുത്ത് കളി കണ്ടത്. ഇത്തവണ അത് ആറായിരമായി കുറഞ്ഞു.- അദ്ദേഹം പറഞ്ഞു.
അതേസമയം, കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പട്ടിണി പാവങ്ങളെ അപമാനിച്ച വി അബ്ദുറഹ്മാൻ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |