പെരിന്തൽമണ്ണ: പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് സ്കൂൾവിദ്യാർത്ഥിയെ സ്കൂട്ടികൊണ്ട് ഇടിച്ചുവീഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ കാലിന്റെ തുടയെല്ല് പൊട്ടിയ തൂത വാഴേങ്കട സ്വദേശിയും ഡി.യു.എച്ച്.എസ് എട്ടാംക്ളാസ് വിദ്യാർത്ഥിയുമായ 12കാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബന്ധുക്കളുടെ പരാതിയിലാണ് സ്ഥലം ഉടമ തൂത വാഴേങ്കട കുനിയൻകാട്ടിൽ അഷറഫിനെ(48) അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചശേഷം മടങ്ങവേ സംഘത്തിലുണ്ടായിരുന്ന കുട്ടികളിൽ ചിലർ വഴിയ്ക്കരികിലെ വീടിന്റെ പറമ്പിലുണ്ടായിരുന്ന പേരയ്ക്ക് കല്ലെറിഞ്ഞു. കല്ലെറിഞ്ഞവർ ഓടിപ്പോയി. ഇത് ശ്രദ്ധിക്കാതെ കൂട്ടുകാരുമൊത്ത് പോവുകയായിരുന്ന കുട്ടിയെ, വീട്ടിലുണ്ടായിരുന്ന സ്ഥലമുടമ സ്കൂട്ടിയിൽ പിന്തുടർന്നെത്തി ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ആഞ്ഞുചവിട്ടി. കൂടെയുണ്ടായിരുന്നവർക്കും മർദ്ദനമേറ്റു. പിടയുന്ന കുട്ടിയെ ഗൗനിക്കാതെ ഇയാൾ ബൈക്കിൽ കയറിപ്പോയി. നിലവിളിച്ച കുട്ടിയെ സമീപത്തെ വീട്ടുകാരെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
കുട്ടിയുടെ പിതാവ് സൗദിയിലാണ്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |