പാലക്കാട്: കോഴിപ്പോരിനിടെ പിടികൂടിയ തൊണ്ടിമുതലായ പോരുകോഴികളെ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്‌ഡിൽ പിടികൂടിയ പോരുകോഴികളെ ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിലാണ് ലേലം ചെയ്തത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളായിരുന്നു ഇത്.
ചിറ്റൂർ അത്തിക്കോടായിരുന്നു ലേലം നടന്നത്. വിവരമറിഞ്ഞത്തിയ പൊലീസ് രണ്ട് പ്രതികളെ പിടികൂടുകയും ഇവരിൽ നിന്ന് രണ്ട് കോഴികളെയും ബൈക്കുകളെയും പിടിച്ചെടുക്കുകയുമായിരുന്നു. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സ്റ്റേഷനിൽ ലേലം നടത്തിയത്. രണ്ട് കോഴികൾക്കും കൂടി 7750 രൂപ പൊലീസിന് ലഭിച്ചു. ലേലത്തുക കോടതിയിൽ കെട്ടിവയ്ക്കും. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് കോഴികളെ ലേലം വിളിച്ചെടുത്തത്.
കഴിഞ്ഞ ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ നെടുംകണ്ടം പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്. പത്ത് രൂപയിൽ തുടങ്ങിയ ലേലം വിളി 13,300 രൂപയിൽ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |