തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കാൻ കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിക്ക് താത്പര്യമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സർവകലാശാല രജിസ്ട്രാർ ഇന്നലെ പിൻവലിച്ചു. ഇഷിത റോയിക്ക് പരാതിയുണ്ടെങ്കിൽ അവരാണ്, രജിസ്ട്രാറല്ല നൽകേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണിത്.
ഇഷിതയ്ക്ക് വി.സിയുടെ ചുമതല നൽകിയത് ഏറ്റവും സീനിയറായ പ്രൊഫസർക്ക് നൽകണമെന്ന യു.ജി.സി മാനദണ്ഡ പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഹർജി നൽകിയിരുന്നു. ഇത് തീർപ്പാക്കി ഡിസംബർ 23ന് പുറപ്പെടുവിച്ച വിധിയിലാണ്, ഇഷിതയ്ക്ക് വി.സിയുടെ ചുമതലയിൽ തുടരാൻ താത്പര്യമില്ലെന്ന് സർവകലാശാലയുടെ അഭിഭാഷകൻ പറഞ്ഞ കാര്യം പരാമർശിച്ചത്. ഇടക്കാല വിധിയിൽ, വി.സി സ്ഥാനം ഇൻ ചാർജ്ജായി തുടരുന്നത് സർവകലാശാലയ്ക്ക് നല്ലതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ വെളിച്ചത്തിലാണ് തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതെന്നായിരുന്നു ഇഷിതയുടെ വാദം.
. ഇഷിത അവധിയിലായപ്പോൾ വെള്ളായണി കാർഷിക കോളേജിലെ പ്രൊഫസർ ഡോ.ആര്യയ്ക്ക് ചുമതല നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഡിസംബർ 23ന് കേസ് തീർപ്പാക്കിയെങ്കിലും അന്ന് ആര്യയുടെ കാലാവധി തീർന്നതോടെ ഇഷിതയ്ക്കായി ചുമതല. ഇത് കോടതിയിൽ നൽകിയ മൊഴിക്ക് വിരുദ്ധമായതിനാലാണ് റിവ്യൂ ഹർജി നൽകിയത്. ഒരു കോടിക്ക് മുകളിലുള്ള പദ്ധതികൾക്ക് വി.സിയാണ് അനുമതി നൽകേണ്ടത്. സ്ഥിരം വി.സിയില്ലാത്തതിനാൽ അത്തരം പദ്ധതികൾ സർവകലാശാലയ്ക്ക് നഷ്ടപ്പെടുന്നു. ഒക്ടോബറിൽ ചുമതലയേറ്റ ശേഷം ഇഷിത റോയി സർവകലാശാലയിൽ വന്നിട്ടില്ല. 13 ദിവസത്തെ ചുമതല ലഭിച്ച ഡോ.ആര്യ പ്രധാന ഫയലുകളിൽ ഒപ്പിട്ടിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |