മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) സഹോദരീപുത്രൻ അലി ഷാ ഇബ്രാഹിം പാർക്കർ വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം പാകിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നും അലി ഷാ പറഞ്ഞു. പാകിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് പുതിയ ഭാര്യയെന്നാണ് വെളിപ്പെടുത്തൽ. ഇവരെ കഴിഞ്ഞ ജൂലായിൽ ദുബായിൽ വച്ചാണ് ദാവൂദ് പരിചയപ്പെടുന്നത്. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും അലി ഷാ പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും അലി ഷാ പറയുന്നു. പുതിയ വിവാഹം ആദ്യഭാര്യയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ.
ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് സംബന്ധിച്ചു കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനായ അലി ഷാ ഇബ്രാഹിം പാർക്കറും കേസിൽ പ്രതിയാണ്. ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി"യുടെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കേസിൽ അറസ്റ്റിലായ ഛോട്ടാ ഷക്കീൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹവാല വഴി ദാവൂദ് വൻതുക അയച്ചെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |