ക്ഷേമപദ്ധതികൾ നിറുത്താൻ
മനസില്ല: മുഖ്യമന്ത്രി
കൊച്ചി: ധനക്കമ്മി കുറയ്ക്കാൻ ക്ഷേമപദ്ധതികൾ നിറുത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പാക്കാൻ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന് ദോഷം ചെയ്തിട്ടില്ലെന്നും എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
2016ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വികസനത്തിന് പണമില്ലായിരുന്നു. പണം വരുന്നതുവരെ വികസനം പാടില്ലെന്ന സമീപനം സ്വീകരിക്കാൻ പറ്റില്ല. ഫണ്ട് കണ്ടെത്താനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അരലക്ഷം കോടി രൂപയുടെ പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. 65,000കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു.
കിഫ്ബി വായ്പയെ സർക്കാർ വായ്പയായി കാണണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത് നടപ്പാക്കിയാൽ 12,500കോടി രൂപയുടെ നഷ്ടമുണ്ടാകും. ജി.എസ്.ടി വിഹിതത്തിലും 12,000കോടി രൂപയുടെ കുറവുണ്ടാകും. കേന്ദ്രം നൽകേണ്ട മറ്റു വിഹിതങ്ങളിലും കുറവ് വന്നിട്ടുണ്ട്. ധനക്കമ്മി നല്ലനിലയിൽ കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പെൻഷനുകൾ ഉൾപ്പെടെ ക്ഷേമപദ്ധതികൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സാധാരണക്കാർക്ക് നൽകുന്ന പദ്ധതികൾ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |