ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഇന്ന് സമാപനം. രാത്രി 10ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിലായി മലദൈവ നടയ്ക്ക് സമീപം വലിയ ഗുരുതി നടക്കും. നാളെ തീർത്ഥാടകർക്ക് ദർശനമില്ല. നാളെ രാവിലെ നടതുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടത്തും. തുടർന്ന് അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും നൽകി യോഗസമാധിയിലാക്കും. ശ്രീലകത്തെ വിളക്കുകളണച്ച് മേൽശാന്തി പിന്നോട്ടിറങ്ങി ശ്രികോവിൽ നടയടയ്ക്കും. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി മൂലം രാജപ്രതിനിധിയില്ലാത്തതിനാൽ ആചാരപരമായ താക്കോൽ കൈമാറ്റമോ പണക്കിഴി നൽകലോ ഉണ്ടാകില്ല. സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണ പേടകം തലയിലേന്തി ഗുരുസ്വാമിമാർ രാവിലെ ആറുമണിയോടെ പതിനെട്ടാംപടിയിറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
ഇന്നലെ തിരുവാഭരണം ചാർത്തിയുളള ദർശനവും തീർത്ഥാടനകാലത്തെ അവസാനത്തെ കളഭാഭിഷേകവും നടന്നു. രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് താളമേളങ്ങളുടെയും തീവട്ടികളുടെയും അകമ്പടിയോടെ ആഘോഷപൂർവം ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടന്നു.
ശരംകുത്തിയിൽ വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തിൽ നായാട്ടുവിളി നടത്തി. തുടർന്ന് മലദൈവങ്ങളെയും ഭൂതഗണങ്ങളെയും കൂട്ടി മടങ്ങുന്നു എന്ന സങ്കല്പത്തിൽ താളമേളങ്ങൾ അവസാനിപ്പിച്ച് തീവെട്ടിയണച്ച് തിരിച്ച് മാളികപ്പുറത്തേക്ക് എഴുന്നള്ളി.
മകരവിളക്ക് ഉത്സവത്തിന്റെ അവസാന നാളുകളിലും വൻ ഭക്തജനത്തിരക്കാണ്. എഴുപതിനായിരത്തോളം തീർത്ഥാടകർ ഇന്നലെ ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |