തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവാവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. 18 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാർത്ഥിനികൾക്ക് അറ്റൻഡൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലാദ്യമായി കുസാറ്റ് സർവകലാശാലയിലാണ് ആർത്തവാവധി പ്രഖ്യാപിച്ചത്. ഓരോ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പാക്കുന്നത്. കുസാറ്റിന് പിന്നാലെ സാങ്കേതിക സർവകലാശാലയിലും (കെ ടി യു) ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഒഫ് ഗവേർണൻസ് യോഗം തീരുമാനിച്ചുിരുന്നു. ഈ മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |