തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പരിശോധന നടക്കുകയാണെന്നും വിശദമായ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ മാത്രമേ കിട്ടുകയുള്ളുവെന്നും ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം, കാട്ടാക്കട, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിലായി ഏകദേശം 45 സെന്റോളം സ്ഥലവും ഒരു കെട്ടിടവുമാണ് ഇന്നലെ നടപടിക്ക് വിധേയമാക്കിയത്. ഇന്നും തുടരും. മണക്കാട് വില്ലേജിൽ വലിയപള്ളിക്ക് എതിർവശമുള്ള ട്രിവാൻഡ്രം എഡ്യൂക്കേഷൻ ആൻഡ് സർവീസ് സെന്റർ ട്രസ്റ്ര് ബിൽഡിംഗ് ജപ്തി ചെയ്യാനുള്ള നടപടികൾ തുടങ്ങി. കാട്ടാക്കട മാറനല്ലൂർ വില്ലേജിൽ കൂവളശ്ശേരി നിസാറിന്റെ 3.25 സെന്റും ഒറ്റശേഖരമംഗം വില്ലേജിൽ പള്ളിച്ചൽ ഐത്തിയൂർ ചാമവിള മുഹമ്മദ് സിയാദിന്റെ മൂന്ന് സെന്റും കണ്ടുകെട്ടി.
വർക്കല പള്ളിക്കൽ വില്ലേജിൽ നെട്ടയം സ്വദേശി നിസാർ ഖാന്റെ 20 സെന്റ് പുരയിടവും 16 സെന്റ് നിലവുമാണ് ജപ്തി ചെയ്തത്. പൂവാർ വില്ലേജിൽ ഫസലുദ്ദീന്റെ ഉടമസ്ഥതയിലുള്ള 1.01 ആർ സ്ഥലവും ജപ്തിചെയ്തു.
എറണാകുളം
കടുങ്ങല്ലൂർ വില്ലേജിൽ കുഞ്ഞുണ്ണിക്കര കരിമ്പായിൽ അബ്ദുൾ ലത്തീഫിന്റെ 13.5 സെന്റിലേറെ സ്ഥലവും വീടും, ഉളിയന്നൂർ കണ്ണംകുളത്ത് പി.എ. മുഹമ്മദ് കാസിമിന്റെ അഞ്ചുസെന്റും വീടും, ചൂർണിക്കര വില്ലേജിൽ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ മൻസൂറിന്റെ മൂന്ന് സെന്റും വീടുമാണ് ജപ്തിചെയ്തത്. കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിലുള്ള പി.എഫ്.ഐ പരിശീലന കേന്ദ്രമായ പെരിയാർ വാലി കാമ്പസ് കെട്ടിടവും 68സെന്റ് സ്ഥലവും അളന്നുതിരിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണിത്.
ഇടുക്കി
ആറ് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലാണ് നടപടി. പി.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശ്ശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂർ വില്ലേജിൽ ചിലവ് നൈനുകുന്നേൽ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.
പാലക്കാട്
സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിന്റെ സ്വത്ത് ഉൾപ്പെടെ 16 പി.എഫ്.ഐ നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. നടപടികൾ ഇന്നും തുടരും.
വയനാട്
ജില്ലയിൽ 14 പേരുടെ സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തി. എടവക വില്ലേജിൽ 3, മാനന്തവാടിയിൽ 2, വെള്ളമുണ്ട 1, പൊരുനല്ലൂർ 2, അഞ്ചുകുന്ന് 2,നല്ലൂർനാട് 1 ,മുട്ടിൽ സൗത്ത് 1, നെന്മേനി 1 , കുപ്പാടിത്തറ 1 എന്നിങ്ങനെയാണിത്.
കൊല്ലം
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കുലശേഖരപുരം പുന്നക്കുളം വാതോരയ്യത്തെ 17.9 സെന്റ് ഭൂമിയും 1600 സ്ക്വയർ ഫിറ്റ് വിസ്തൃതിയിലുള്ള കോൺക്രീറ്റ് വീടും വസ്തുക്കളും ജപ്തി ചെയ്തു. വീട്ടുപകരണങ്ങൾ തരം തിരിച്ച് കണക്കെടുത്ത ശേഷം കരുനാഗപ്പള്ളി തഹസിൽദാർ കസ്റ്റഡിയിലെടുത്തു.
മലപ്പുറം
മുൻ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, മുൻ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മലപ്പുറം ജില്ലയിലെ 126 പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. മഞ്ചേരി, തിരുനാവായ, വളാഞ്ചേരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപനങ്ങളും കണ്ടുകെട്ടുന്നുണ്ട്. തിരൂർ താലൂക്കിൽ 40 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി. ഏറനാട് -10, നിലമ്പൂർ- 12, പെരിന്തൽമണ്ണ - 14, പൊന്നാനി - നാല്, തിരൂരങ്ങാടി - 10, കൊണ്ടോട്ടി - മൂന്ന് എന്നിങ്ങനെ ജപ്തി ചെയ്തു. നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവുമാണ് കണ്ടുകെട്ടിയത്.
ആലപ്പുഴ
ജില്ലയിൽ പി.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ഷിറാസിന്റെ ചേർത്തല പൂച്ചാക്കലിലെ രണ്ട് സെന്റ് ഭൂമിയും വീടും, ചെങ്ങന്നൂർ മുളക്കുഴയിൽ പി.എഫ്.ഐ പ്രവർത്തകൻ നൗഫലിന്റെ ഭാര്യയുടെ പേരിലുള്ള പുരയിടവും കണ്ടുകെട്ടി.
തൃശൂർ
15 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, തുടങ്ങിയവരുടെ സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് ജപ്തി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |