ലാഹോർ: ഭീകര സംഘടനകളായ ഐസിസുമായോ അൽ ക്വഇദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാക് ഭീകരൻ അബ്‌ദുൾ റഹ്മാൻ മക്കി അവകാശപ്പെടുന്ന വീഡിയോ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ യു.എൻ സുരക്ഷാ സമിതി ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ പാകിസ്ഥാനിലെ ലാഹോറിലെ കോട്‌ലഘ്പത് ജയിലിലാണ് മക്കിയുള്ളത്. ഇവിടെ നിന്നാണ് വീഡിയോ പുറത്തുവിട്ടത്.
അൽ ക്വഇദ തലവനായിരുന്ന ഒസാമ ബിൻ ലാദനെയോ ഇയാൾക്ക് പിന്നാലെ സംഘടനയുടെ ചുമതലയേറ്റെടുത്ത അയ്‌മൻ അൽ സവാഹിരിയെയോ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും തന്നെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ തെറ്റായ വിവരങ്ങൾ നൽകിയെന്നും മക്കി വീഡിയോയിൽ ആരോപിച്ചു.
മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യു.എസിന്റെയും സംയുക്തനീക്കം സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ചൈന കഴിഞ്ഞ വർഷം തടയിട്ടിരുന്നു. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങി ചൈന തടസം നീക്കിയതോടെ മക്കിയെ ഉപരോധപ്പട്ടികയിൽ പെടുത്തുകയായിരുന്നു.
ലഷ്‌കർ തലവനും 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് മക്കി. ലഷ്കർ ഇ ത്വയ്ബ ഭീകരനായ മക്കി സംഘടനയിലെ പല ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. മക്കിയെ യു.എസും ഇന്ത്യയും നേരത്തെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 20 ലക്ഷം ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയെന്ന കുറ്റത്തിന് 2020ലാണ് പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി മക്കിയെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |