ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരന് ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വാദമുന്നയിക്കാൻ അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
സിയാൽ ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിട്ട്സ് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സിയാൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയില്ല. പിന്നാലെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കം ചെയ്യണമെന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
കമ്പനിയിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും 32.42 ശതമാനം മാത്രമാണ് സർക്കാർ ഓഹരിയെന്നുമാണ് സിയാലിന്റെ വാദം. കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രിയും മാനേജിംഗ് ഡയറക്ടർ ഐ.എ.എസ് ഉദ്യോഗസ്ഥനും ഡയറക്ടർ ബോർഡിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടക്കം ഉള്ളത് കണക്കിലെടുത്താണ് സിയാൽ വിവരാകാശത്തിന്റെ പരിധിയിലാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |