കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ കൂടുതൽ വാദം വേണമെന്ന് ഇന്നലെ എൻ.ഐ.എ ആവശ്യപ്പെട്ടു. തുടർന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഹർജി വിശദമായ വാദത്തിന് ജനുവരി 28ലേക്ക് മാറ്റി. കേസിൽ ഇന്നലെ വിധി പറയാനിരിക്കുകയായിരുന്നു.
മറ്റു കേസുകളിൽ പ്രതിയാകരുത് എന്ന നിർദ്ദേശത്തോടെ അലൻ ഷുഹൈബിനു നേരത്തെ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പാലയോട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന പരാതിയിൽ ധർമ്മടം പൊലീസ് അലനെതിരെ കേസെടുത്തു. ഇതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കാൻ കോടതിയിൽ എൻ.ഐ.എ അപേക്ഷ നൽകിയത്. അലൻ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകളും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് ത്വാഹയും പിടിയിലായത്. 2019 ഡിസംബർ 18 ന് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |