തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ എട്ടരയ്ക്ക് പറന്നുയർന്ന മസ്കറ്റിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം മുക്കാൽ മണിക്കൂർ പറന്നശേഷം 9.17ന് സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി.105 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. രാവിലെ ഏഴരയ്ക്ക് പുറപ്പെടേണ്ട ഐ.എക്സ്-549 വിമാനം ഒരു മണിക്കൂർ വൈകിയാണ് സർവീസിന് സജ്ജമായിരുന്നത്. പറന്നുയർന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും തിരിച്ചിറക്കണമെന്നും ആവശ്യപെട്ട് എയർ ട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് അടിയന്തര സന്ദേശം അയച്ചതിനെ തുടർന്ന് 9.17ന് വിമാനം തിരിച്ചിറക്കി. യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് ബേയിലേക്ക് മാറ്റിയ വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസ് മാറ്റിയതുമായി ബന്ധപെട്ടുള്ള അപാകതയാണ് ഡിജിറ്റൽ സംവിധാനത്തിൽ തകരാർ കാണിക്കാൻ കാരണമെന്ന് കണ്ടത്തി. ഇത് ശരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് യാത്രക്കാരെ ഉച്ചയ്ക്ക് 1.48ന് മറ്റൊരു വിമാനമെത്തിച്ചാണ് മസ്കറ്റിലേക്ക് കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |