തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ജസീറ എയർവെയ്സ് ചെലവുകുറഞ്ഞ വിമാനസർവീസുകൾ ആരംഭിക്കും. നിലവിൽ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ നാലും തിരുവനന്തപുരത്തു നിന്ന് രണ്ടും സർവീസുള്ളത് പ്രതിദിനമാക്കുമെന്നും ജസീറ എയർവെയ്സ് സൗത്ത് ഏഷ്യ റീജിയണൽ മാനേജർ റൊമാന പർവി പറഞ്ഞു. ഇന്ത്യയിലേക്കുള്ള സർവീസ് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ തിരുവനന്തപുരത്തെ ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു റൊമാന.
കുവൈറ്റ് ആസ്ഥാനമായ ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ ജസീറ എയർലൈൻ നാല് വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിന സർവീസ് തുടങ്ങുന്നതോടെ കുവൈറ്റിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്രവാസികൾക്ക് കുറഞ്ഞ ചെലവിലെ യാത്രയും മികച്ച കണക്ടിവിറ്റിയും ഉറപ്പാക്കും. 2017 ഒക്ടോബറിൽ ഹൈദരാബാദിലേക്ക് സർവീസ് നടത്തിയാണ് ജസീറ എയർവെയ്സ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ജസീറ എയർലൈൻ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചത്. അഹമ്മദാബാദ്, മുംബയ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജസീറയ്ക്ക് ഇപ്പോൾ സർവീസുണ്ട്. തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലുമാണ് സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |