വിഴിഞ്ഞം: തുറമുഖ നിർമ്മാണത്തിന് പാറയുമായെത്തുന്ന ലോറികളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം കാരണം നഷ്‌ടമായ ദിനങ്ങൾ വീണ്ടെടുക്കുംവിധം പകലും രാത്രിയുമായാണ് നിർമ്മാണം. പുലിമുട്ട് നിർമ്മാണം 2055 മീറ്റർ ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ട്. സെപ്‌തംബറിൽ ആദ്യ കപ്പലെത്തിക്കാനാവുന്ന വിധം 400 മീറ്റർ ബെർത്ത് ആദ്യം പൂർത്തിയാക്കും. ബ്രേക്ക് വാട്ടർ പൂർത്തിയാക്കാനാവശ്യമായ പാറകൾ ഇതിനകം ശേഖരിച്ചു. ചരക്ക് നീക്കത്തിനാവശ്യമായ 4 ക്രെയിനുകൾ മേയിൽ എത്തിച്ചേരും. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ആദ്യ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക് സബ് സ്റ്റേഷൻ ഫെബ്രുവരി അവസാനത്തിലും, ഗേറ്റ് കോംപ്ലക്‌സ് മാർച്ചിലും ഉദ്ഘാടനം ചെയ്യും. പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കാൻ പുതിയ ലോഡ് ഓപ്പറേറ്റിംഗ് പോയിന്റ് നിർമ്മാണമാരംഭിച്ചു. തുറമുഖത്തെ തൊഴിലവസരങ്ങൾക്ക് പ്രദേശവാസികളെ സാങ്കേതികമായി പ്രാപ്‌തരാക്കുന്നതിന് അസാപ്പിന്റെ പ്രവർത്തനം ഉടനാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനപുരോഗതി വിലയിരുത്താനുള്ള യോഗത്തിൽ തുറമുഖ സെക്രട്ടറി ബിജു, വിസിൽ എം.ഡി ഗോപാലകൃഷ്‌ണൻ, അദാനി വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് ത്സാ, ഓപ്പറേഷൻ മാനേജർ സുശീൽ നായർ, മന്ത്രിയുടെ പി.എസ് പി.ടി.ജോയി, അഡീഷണൽ പി,എസ് സി.പി.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |