കൊച്ചി: വധശ്രമക്കേസിൽ വിചാരണക്കോടതി വിധിച്ച പത്തുവർഷം തടവുശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ വാദം പൂർത്തിയായതോടെ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം വീതം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
സാക്ഷിമൊഴികളിൽ വൈരുദ്ധ്യമില്ലെന്നും കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്കാളിത്തം സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വാദിച്ചു.
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ്
അസാധാരണ നടപടി: സി.പി.എം
തിരുവനന്തപുരം: ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ അഞ്ചാം നാൾ തന്നെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ നയങ്ങൾക്കെതിരായി ദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് തടവു ശിക്ഷ വിധിച്ചത്. ഉപതിരഞ്ഞെടുപ്പ് നടത്താൻ 6 മാസമുണ്ടെന്നിരിക്കെ ധൃതി പിടിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസാധാരണമായ സംഭവമാണ്. ജലന്ധർ പാർലമെന്റ് മണ്ഡലത്തിൽ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെയാണ് ഈ നടപടിയുണ്ടായതെന്നും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |