തിരുവനന്തപുരം: കൈക്കൂലി, അഴിമതിക്കേസുകളിൽ സംസ്ഥാനത്ത് ആറര വർഷത്തിനിടെ വിജിലൻസ് കോടതികൾ ശിക്ഷിച്ചത് സർക്കാർ ജീവനക്കാർ ഉൾപ്പെടെ 234 പേരെ. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും കരാർ നൽകുന്നതിലടക്കം കൂട്ടുനിന്ന ചില സ്വകാര്യ വ്യക്തികളും ഉൾപ്പെടും. 2016 എപ്രിൽ മുതൽ 2022 ഒക്ടോബർ വരെയുള്ള കണക്കാണിത്.
പഞ്ചായത്ത് സെക്രട്ടറിമാർ, കെ.എസ്.ഇ.ബി എൻജിനിയർമാർ, വില്ലേജ് ഓഫീസർമാർ, എം.വി.ഐമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സബ് രജിസ്ട്രാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരടക്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരുൾപ്പെടെ അരഡസനോളം വനിതകളും കൂട്ടത്തിലുണ്ട്. ക്ളറിക്കൽ ജീവനക്കാർ മാത്രം 12 പേരുണ്ട്. അറ്റൻഡർമാരുമുണ്ട്.
119 പേർ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. തലശേരിയിൽ 45 പേരും കോഴിക്കോട് 40 പേരും ശിക്ഷിക്കപ്പെട്ടു. മിക്കവരും മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഏതാനും പേർ മരണപ്പെട്ടു.
പട്ടികജാതി വികസന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് മുൻ ഡയറക്ടർ കെ.എസ് രാജനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി രണ്ട് വർഷം തടവും പിഴയും ശിക്ഷിച്ചത്. വർക്കലയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ 2002-2003ൽ പട്ടികജാതി വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിശീലന പദ്ധതിയിൽ ഖജനാവിന് 2,32,500 രൂപ നഷ്ടം വരുത്തിയെന്നായിരുന്നു കേസ്. ജില്ലാ ഡെവലപ്മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്മെന്റ് ഓഫീസർ സി. സുരേന്ദ്രൻ, സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയും ഈ കേസിൽ ശിക്ഷിച്ചിരുന്നു.
ശിക്ഷ 3 മുതൽ 7 വർഷം വരെ
അഴിമതി നിരോധന നിയമപ്രകാരം സ്വകാര്യ അന്യായങ്ങളും ട്രാപ്പ് കേസുൾപ്പെടെ വിജിലൻസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുമാണ് വിജിലൻസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. അഴിമതി നിരോധന നിയമ പ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെയാണ് തടവ് ശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും. അതേസമയം, കുറ്റപത്ര സമർപ്പണവും വിചാരണയും പലപ്പോഴും അനന്തമായി നീളുന്നത് കേസുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്.
വിജിലൻസ് കോടതികൾ,
ശിക്ഷിക്കപ്പെട്ടവർ
(2016 ഏപ്രിൽ- 2022 ഒക്ടോബർ)
തിരുവനന്തപുരം -119
കോട്ടയം- 3
മൂവാറ്റുപുഴ- 2
കോഴിക്കോട്-40
തലശേരി- 45
തൃശൂർ-25
300
തിരു.വിജിലൻസ് കോടതിയിൽ
പരിഗണനയിലുള്ള കേസുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |