പ്രദർശിപ്പിച്ച് കോൺഗ്രസും സി.പി.എമ്മും പ്രതിഷേധിച്ച് ബി.ജെ.പി
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുയർത്തുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ വിവാദ ഡോക്യുമെന്ററി എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കുകയും അതിനെ നേരിടാൻ ബി.ജെ.പി രംഗത്തിറങ്ങുകയും ചെയ്തത് കേരളത്തിൽ പുതിയ കോലാഹലത്തിന് വഴിതുറന്നു. രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഡോക്യുമെന്ററി വ്യാപകമായി പ്രദർശിപ്പിക്കാൻ യുവജന, വിദ്യാർത്ഥി സംഘടനകൾ മുന്നിട്ടിറങ്ങിയതോടെ ബീഫ് നിരോധനകാലത്തേതിന് സമാനമായ രാഷ്ട്രീയസാഹചര്യമാണ് ഉരുത്തിരിയുന്നത്.
പൂജപ്പുരയിൽ പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡോക്യുമെന്ററി ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ന്യൂനപക്ഷങ്ങളെ ചേർത്തുനിറുത്താനുള്ള ശക്തമായ രാഷ്ട്രീയായുധമാക്കാൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗും ഒരുപോലെ കച്ചകെട്ടിയിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനങ്ങൾ ഇന്നലെ മുതൽ തുടങ്ങി. തടയാൻ ബി.ജെ.പിയും യുവമോർച്ചയും ഇറങ്ങിയതോടെ ക്രമസമാധാനത്തെ ബാധിക്കുന്ന നിലയായി. ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
ബീഫ് നിരോധനത്തിനെതിരെ ബീഫ് വിളമ്പിയുള്ള പ്രതിഷേധം ആഘോഷമാക്കി മാറ്റിയത് പ്രധാനമായും ഇടത് യുവജന, വിദ്യാർത്ഥി സംഘടനകളായിരുന്നു. അതേ നിലയിലാണ് ഡോക്യുമെന്ററി പ്രദർശനദൗത്യമേറ്റെടുത്ത് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും രംഗത്തെത്തിയത്. വിവിധ കലാലയങ്ങളിലും തെരുവോരങ്ങളിലും ബീഫ് വിതരണം നടന്നിരുന്നു. പ്രതിഷേധത്തിൽ അന്ന് പിറകിലായിപ്പോയ കോൺഗ്രസും ലീഗും ഇത്തവണ കൂടുതൽ ശക്തിയോടെ രംഗത്തെത്തിയിട്ടുണ്ട്.
കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രചാരണം കേരളത്തിൽ തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ചിന്തിക്കുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരം ഗവ. ലാ കോളേജിലാണ് ആദ്യമായി ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നത്. തൃശൂരിൽ യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസും കെ.എസ്.യുവുമടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
അനിലും ഷാഫിയും രണ്ടുതട്ടിൽ
ബി.ബി.സിയുടേത് ഇന്ത്യയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സി വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടമാണെന്നും കോൺഗ്രസ് ഡിജിറ്റൽ മീഡിയസെൽ കൺവീനർ അനിൽ ആന്റണി പറഞ്ഞത് കോൺഗ്രസിനെ വെട്ടിലാക്കുന്നതായി. എ.കെ. ആന്റണിയുടെ പുത്രനായ അനിൽ ആന്റണിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തി. ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്റേതാകില്ലെന്നും ഷാഫി പറഞ്ഞു.
തടയാനാവില്ലെന്ന്
പൊലീസ്
തിരുവനന്തപുരം: ബി.ബി.സിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ" എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാവില്ലെന്ന് പൊലീസ്. യൂട്യൂബ്, ട്വിറ്റർ അടക്കം സമൂഹമാദ്ധ്യമങ്ങൾ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നതു മാത്രമാണ് കേന്ദ്രം വിലക്കിയത്. അതിനാലാണ് പ്രദർശനം തടയാനാവാത്തത്. അതേസമയം, ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ ഇടപെടുമെന്നും കേസെടുക്കുമെന്നും ദക്ഷിണമേഖല ഐ.ജി ജി.സ്പർജ്ജൻകുമാർ പറഞ്ഞു.
ജെ. എൻ. യുവിൽ
വൈദ്യുതി വിച്ഛേദിച്ചു
ന്യൂഡൽഹി: ഇന്നലെ രാത്രി ഒമ്പത് മണിക്ക് പ്രദർശനം നിശ്ചയിച്ചിരുന്ന
ജെ.എൻ.യുവിൽ ഹോസ്റ്റലിൽ അടക്കം വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു. വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഫയലുകൾ മൊബൈലിൽ കൂട്ടമായിരുന്നു കണ്ടു. പ്രദർശനം നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റി സെന്ററിൽ മഫ്ടി പൊലീസ് എത്തി.
ഹൈദരാബാദ് സർവകലാശാലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സർവകലാശാല രജിസ്ട്രാർ ഡീനിൽ നിന്നും സുരക്ഷാ വിഭാഗത്തിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
സത്യം ഒരിക്കലും മറച്ചുവയ്ക്കാനാകില്ല. മാദ്ധ്യമങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ എത്ര നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്തുവരും.
-രാഹുൽ ഗാന്ധി
ബി.ബി.സി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല.
-സീതാറാം യെച്ചൂരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |