ശിവഗിരി: സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്കാരം പുത്തൂർ പാങ്ങോട് ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിൽ വച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കരിമ്പിൻപുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ സമർപ്പിച്ചു.
സ്വാമി ചിദ്ഘനാനന്ദയുടെ 101-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് 25000 രൂപയും ഫലകവുമടങ്ങുന്ന പ്രഥമ പുരസ്കാരം. സംസ്ഥാനത്തെ പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പുരസ്കാരം. സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ചിദ്ഘനാനന്ദ 1980ലാണ് ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ആചാര്യനായെത്തിയത്. 1980 മേയിലെ ചിത്രാപൗർണ്ണമി ദിനത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ശാശ്വതീകാനന്ദയിൽ നിന്നാണ് സന്യാസദീക്ഷ സ്വീകരിച്ചത്.
സ്വാമി സച്ചിദാനന്ദ നാല് പതിറ്റാണ്ടിലേറെയായി ശിവഗിരി മഠവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുകയാണ്. ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴ് വർഷ കോഴ്സ് പൂർത്തിയാക്കിയ ശേഷം 1976ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് ബ്രഹ്മചര്യാദീക്ഷയും ,1982ൽ സ്വാമി ഗീതാനന്ദയിൽ നിന്ന് സന്യാസദീക്ഷയും സ്വീകരിച്ചു. ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യമഠം എന്നിവയുടെയും പ്രസിഡന്റാണ് . ഗുരുദേവ ദർശനത്തിലേക്ക് വെളിച്ചം പകരുന്ന മൂന്ന് ഡസനോളം കൃതികൾ രചിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി ഗുരുധർമ്മ പ്രചരണാർത്ഥം പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ആഗോളതലത്തിൽ നാനൂറിൽപ്പരം വേദികളിൽ ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം, യജ്ഞം എന്നിവയും നടത്തി. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. പുരസ്കാര സമർപ്പണ ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, കെ.എം.കൃഷ്ണപിളള, ആർ.ചന്ദ്രശേഖരൻ പിളള, ഡോ.എൽ.സുലോചനാദേവി, ബാബുരാധാകൃഷ്ണൻ, ഡോ.എൻ.അനിൽകുമാർ, പുത്തൂർ ശോഭനൻ, എം.രാധാകൃഷ്ണൻ, ഡോ.കെ.എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: സ്വാമി ചിദ്ഘനാനന്ദസ്മൃതി പുരസ്കാരം ശിവശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ സ്വാമി സച്ചിദാനന്ദയ്ക്ക് സമർപ്പിക്കുന്നു, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |