തിരുവനന്തപുരം: സംവിധായിക നയനയുടെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്തതും പിന്നീട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായതുമായ പുതപ്പും ബെഡ്ഷീറ്റും തലയണക്കവറും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മ്യൂസിയം സ്റ്റേഷനിൽ തന്നെ സ്ഥാനചലനം സംഭവിച്ച നിലയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി.
തെളിവു ശേഖരണത്തിൽ മ്യൂസിയം പൊലീസിന്റെ ഗുരുതരമായ അലംഭാവമാണ് ഇതിൽ വ്യക്തമാവുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾക്കൊപ്പം ഇവ കെമിക്കൽ പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതായിരുന്നു. എങ്കിൽ മരണ സമയത്ത് നയനയുടെ മൂക്കിലും വായിലും മറ്റും നിന്ന് വന്ന സ്രവങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാമായിരുന്നു. ഇവ യഥാസമയം ഫോറൻസിക് ലാബിലേക്ക് അയയ്‌ക്കുന്നതിൽ പൊലീസ് വരുത്തിയ വീഴ്ച അന്വേഷിക്കും.
പൊലീസ് സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യുന്നതിനിടെ സാധനങ്ങൾ മാറ്റിയ കൂട്ടത്തിൽ ഇവ സ്ഥാനം മാറിയതാകാമെന്നാണ് മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മ്യൂസിയം സ്റ്റേഷനിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇവ ഫോറൻസിക് ലാബിലേക്ക് അയച്ചു.
നയനയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. അതിന് പിന്നാലെ, ഷീറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടെന്ന അഭ്യൂഹങ്ങൾ ദുരൂഹതകൾക്ക് ഇടയാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി എസ് .മധുസൂദന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ അരിച്ചുപെറുക്കിയുള്ള പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
നയനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. കഴുത്ത് ഞെരിക്കാനോ മരണം ഉറപ്പാക്കാനോ ഇവ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താമെന്നാണ് കരുതുന്നത്.
നയനയുടെ സഹോദരൻ മധുവിന്റെ മൊഴിയെടുത്തതിന് പിന്നാലെ റൂം മേറ്റ് മെറിൻ, മൃതദേഹം ആദ്യം കണ്ട മറ്റ് സുഹൃത്തുക്കൾ എന്നിവരെ മൊഴിയെടുക്കാൻ നാളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ മൂന്നുവർഷം മുമ്പുണ്ടായ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |