കൊച്ചി: ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എം പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും.രണ്ട് വർഷത്തിന് മേലെ തടവ് ശിക്ഷ ലഭിച്ചാൽ ഉടനടി സഭയിലെ അംഗത്വം റദ്ദാകുമെന്ന സുപ്രിംകോടതി വിധി അനുസരിച്ചാണ് ലോക് സഭ സെക്രട്ടറിയേറ്റ് ഫൈസലിന്റെ അംഗത്വം റദ്ദാക്കിയത്.
എന്നാൽ ഫൈസൽ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കെ അതിവേഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീൽ കോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എംപി സ്ഥാനത്തിന് ഫൈസൽ അർഹനാണെന്ന് വ്യക്തമാക്കിയാണ് കത്ത്.
മുഹമ്മദ് ഫൈസലും സഹോദരനുമടക്കം നാലുപേരെ പത്തുവർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. ഈ മാസം 11നായിരുന്നു അദ്ദേഹം ജയിലിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |