പണ്ടുതൊട്ടെ താൻ ബാബു ആന്റണിയുടെ ഫാനായിരുന്നെന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ രമേശ് പിഷാരടി. ബാബു ആന്റണിയോട് തന്നെയാണ് പിഷാരടി തന്റെ ആരാധന തുറന്നുപറഞ്ഞത്. കുട്ടിക്കാലത്തെ ചില ഓർമകളും അദ്ദേഹം പങ്കുവച്ചു.
'1995 സമയത്ത് ബാബുച്ചേട്ടൻ ഭയങ്കര സ്റ്റാറാണ്. മിനിമം ഒരു കൊല്ലം പത്ത് പടമൊക്കെ ഇറങ്ങും. ഞാൻ കൊടും ഫാൻ. എന്റെ ചുരുണ്ട മുടിയായതോണ്ട് ബാക്കിലോട്ട് മുടി വളരൂല. 95 തൊട്ട് ഇന്നലെ വരെ എനിക്ക് ഡയറി എഴുതുന്ന ശീലമുണ്ട്. അന്ന് പ്രിന്റ് ചെയ്ത ഡയറി കിട്ടാത്തോണ്ട്, സാധാരണ ഇരുന്നൂറ് പേജ് ബുക്കിലാണ് അതാത് ദിവസം നടന്ന കഥകൾ ഞാൻ എഴുതുന്നത്. അഞ്ച് മക്കളിൽ ഇളയതായതുകൊണ്ട്, എന്റെ സഹോദരങ്ങൾ ഇതെടുത്ത് വായിക്കും.എന്റെയൊരു കാവലാൾ ബാബുച്ചേട്ടനാണ്.ഞാൻ ബാബുച്ചേട്ടന്റെ ഒരു പടം വെട്ടിയിട്ട് ഈ ഡയറിയുടെ കവറിലൊട്ടിച്ചുവച്ചിട്ട് ഇതെടുത്ത് വായിക്കരുത്, വായിച്ചാൽ ഞാൻ വന്ന് ഇടിക്കുമെന്ന് പറഞ്ഞ് എഴുതിവച്ചേക്കുവാ. ഇതൊരു അതിശയോക്തിയല്ല. ഈ ഡയറി ഇപ്പോഴും എന്റെ കൈയിലുണ്ട്. ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.' - എന്നാണ് രമേശ് പിഷാരടി ബാബു ആന്റണിയോട് പറയുന്നത്.
'അനുഭവങ്ങൾ തന്നെ ആണ്.. ചില സാഹചര്യങ്ങളിൽ അതിനു മധുരം കൂടും..അങ്ങനെ ഒരു മധുരം പങ്ക് വയ്ക്കുന്നു'- എന്ന അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |