ന്യൂഡൽഹി:പരീക്ഷയുടെ മാർക്കിന്റെ പേരിൽ രക്ഷിതാക്കൾ കുട്ടികളെ സമ്മർദ്ദത്തിലാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കൂൾ കുട്ടികളുമായും രക്ഷിതാക്കളുമായും തൽക്കത്തോറ സ്‌റ്റേഡിയത്തിൽ
പരീക്ഷ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷക്കാലത്ത് കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ തുടർച്ചയായ ആറാം വർഷമാണ് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നത്.
കുടുംബം വിദ്യാർത്ഥികളിൽ പ്രതീക്ഷ പുലർത്തുന്നത് സ്വാഭാവികമാണ്. അത് സമൂഹത്തിലെ അന്തസിന് വേണ്ടിയാവരുത്. പ്രതീക്ഷകളുടെ ഭാരം കുട്ടികളുടെ മേൽ അടിച്ചേല്പിക്കരുത്. പരീക്ഷ കഴിഞ്ഞ് അവരെ യാത്ര ചെയ്യാൻ അനുവദിക്കണം. 12-ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം സംസ്ഥാനത്തിന് പുറത്ത് പോകാൻ പ്രോത്സാഹിപ്പിക്കണം. പുതിയ അനുഭവങ്ങൾക്കായി പ്രേരിപ്പിക്കണം. പരീക്ഷ വേളകളിലെ സമ്മർദ്ദം പരമാവധി കുറയ്ക്കണം. കുട്ടികൾ ശ്രദ്ധിച്ചാൽ പ്രതീക്ഷകളുടെ സമ്മർദ്ദം ഇല്ലാതാക്കാം. കഴിവുകൾ സ്വയം വിലയിരുത്തണം. സമ്മർദ്ദങ്ങൾ വിശകലനം ചെയ്യണം. സ്വന്തം കഴിവുകളോട് നീതി പുലർത്തുന്നുണ്ടോയെന്ന് പരിശോധിക്കണം. അപ്പോൾ മികച്ച പ്രകടനം സാദ്ധ്യമാകും. പരീക്ഷക്കാലത്തായാലും അല്ലെങ്കിലും സമയത്തിന്റെ വിനിയോഗം വളരെ പ്രധാനമാണ്. ഏറ്റവും ഉന്മേഷമുള്ളപ്പോൾ ബുദ്ധിമുട്ടുള്ള വിഷയം തിരഞ്ഞെടുക്കണം. ജോലി ചെയ്യുന്ന അമ്മമാരുടെ സമയ വിനിയോഗ ശേഷി നിരീക്ഷിക്കണം. വളഞ്ഞ വഴികളിലൂടെ ചില പരീക്ഷകളിൽ വിജയിച്ചാലും ജീവിതത്തിൽ വിജയിക്കണമെന്നില്ല. കുറുക്കുവഴികൾ അപകടത്തിലെത്തിക്കും. സാമർത്ഥ്യത്തോടെ പ്രവർത്തിക്കുന്നതിനെ കുറിച്ച് കോഴിക്കോട് നിന്നുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിന്, കുടത്തിൽ കല്ലിട്ട് ജലനിരപ്പുയർത്തി ദാഹമകറ്റിയ കാക്കയുടെ കഥ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ചോദ്യം ഔട്ട് ഓഫ് സിലബസ്
പ്രതിപക്ഷത്തിന്റെയും എതിരാളികളുടെയും വിമർശനത്തെ എങ്ങനെ കാണുന്നുവെന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഈ ചോദ്യം സിലബസിന് പുറത്ത് നിന്നുളളതാണെന്ന് പ്രധാനമന്ത്രി മറുപടി നൽകി. വിമർശനം ശുദ്ധീകരണ യജ്ഞമാണ്. ജനാധിപത്യത്തിൽ അത് ഒഴിച്ചുകൂടാനാകാത്തതാണ്. പോസിറ്റീവായ വിമർശനങ്ങളും അനാവശ്യ ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. വിമർശനങ്ങളെ ആരോപണങ്ങളായി തെറ്റിദ്ധരിക്കരുത് - അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |